ന്യൂഡൽഹി : 2 വർഷത്തിലേറെയായി ജാമ്യം പോലും ഇല്ലാതെ ജയിലിൽ കഴിയുന്ന സന്ദേശ്ഖാലിയിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഷാജഹാൻ ഷെയ്ഖിന് വീണ്ടും കുരുക്ക് മുറുകുന്നു. ഷാജഹാൻ ഷെയ്ഖിന്റെ വിശ്വസ്തനടക്കം 10 പേരെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതക കേസിൽ ആണ് സിബിഐയുടെ ഈ പുതിയ നീക്കം. തൃണമൂൽ കോൺഗ്രസ് മുൻ നേതാവായ ഷാജഹാൻ ഷെയ്ഖിന്റെ ഏറ്റവും അടുത്ത വിശ്വസ്തൻ ഖാദർ മൊല്ല ഉൾപ്പെടെ 10 പേരാണ് ഇന്ന് ബംഗാളിൽ അറസ്റ്റിലായിരിക്കുന്നത്.
2019 ജൂൺ 8-ന് സന്ദേശ്ഖാലിയിലെ നസാത് പ്രദേശത്ത് മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട കേസിലാണ് സിബിഐയുടെ ഈ സുപ്രധാന നടപടി. 2019-ലെ പൊതുതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സന്ദേശ്ഖാലിയിൽ പാർട്ടി പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ ശക്തമായ തർക്കവും സംഘർഷവും നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബിജെപി പ്രവർത്തകരായ ദേബ്ദാസ് മൊണ്ടൽ, പ്രദീപ് മൊണ്ടൽ, സുകാന്ത മണ്ഡൽ എന്നിവർ ക്രൂരമായി കൊലചെയ്യപ്പെടുന്നത്. ഷാജഹാൻ ഷെയ്ഖിന്റെ നിർദ്ദേശപ്രകാരം ഖാദർ മൊല്ലയും കൂട്ടാളികളും ചേർന്നാണ് മൂവരെയും വെട്ടിക്കൊലപ്പെടുത്തിയതെന്ന് സിബിഐ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സംസ്ഥാന പോലീസ് വകുപ്പ് വൻ വീഴ്ചയായിരുന്നു ഈ കേസിൽ വരുത്തിയിരുന്നത്. എന്നാൽ സിബിഐ കേസ് ഏറ്റെടുത്തതോടെ യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം എത്തുകയായിരുന്നു.
കേസിന്റെ പ്രാരംഭ ഘട്ടത്തിൽ പശ്ചിമ ബംഗാൾ പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ആണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, സിഐഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഷാജഹാൻ ഷെയ്ഖ് ഉൾപ്പെടെയുള്ള 28 പ്രധാന പ്രതികളുടെ പേരുകൾ ബോധപൂർവ്വം ഒഴിവാക്കിയതായി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. സംസ്ഥാന പോലീസ് പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇരകളുടെ കുടുംബങ്ങൾ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിലെ വാദങ്ങൾ ശരിവെച്ച ഹൈക്കോടതി, കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയായിരുന്നു.








