ലേ : ലഡാക്കിലെ കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകി കേന്ദ്രസർക്കാരിന്റെ ‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ പദ്ധതിക്ക് കീഴിലുള്ള ആദ്യ റോക്ക് ചെക്ക് ഡാം ലഫ്. ഗവർണർ വിനയ് കുമാർ സക്സേന ഉദ്ഘാടനം ചെയ്തു. ലഡാക്കിലെ വിദൂര ഗ്രാമങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനും കാർഷിക ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമായുള്ള നൂതന പദ്ധതിയാണിത്. രാജ്യത്തെ തന്നെ ആദ്യത്തെ ‘റോക്ക് ചെക്ക് ഡാം’ ലേ ജില്ലയിലെ ഉപ്ഷിയിൽ സിന്ധു നദിക്ക് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്.
ലേ നഗരത്തിൽ നിന്നും ഏകദേശം 44 കിലോമീറ്റർ അകലെ, സമുദ്രനിരപ്പിൽ നിന്ന് 11,400 അടി ഉയരത്തിലാണ് പൂർണ്ണമായും പ്രകൃതിസൗഹൃദപരമായ ഈ ചെക്ക് ഡാം നിർമ്മിച്ചിരിക്കുന്നത്. തനതായ പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താത്ത നിർമിതിയാണ് റോക്ക് ചെക്ക് ഡാം. പരമ്പരാഗതമായി ഡാമുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സിമന്റോ കോൺക്രീറ്റോ ഈ നിർമ്മിതിയിൽ ഒരിടത്തും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. നദീതടത്തിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും ശേഖരിച്ച 500 കിലോഗ്രാം മുതൽ 10 മെട്രിക് ടൺ വരെ ഭാരമുള്ള പാറക്കല്ലുകൾ പരസ്പരം ഇന്റർലോക്ക് ചെയ്തു ചേർത്തുവച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 180 മെട്രിക് ടൺ പാറക്കല്ലുകളാണ് ലഡാക്കിലെ ഈ ഡാമിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. നദിക്ക് കുറുകെ ഏകദേശം 200 അടി നീളത്തിലാണ് ഈ നിർമ്മാണം നടത്തിയിരിക്കുന്നത്.
നദീതടത്തിൽ നിന്നും 5 അടി ഉയരത്തിലാണ് റോക്ക് ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്. അടിത്തറയ്ക്ക് 30 അടിയും മുകൾഭാഗത്തിന് 15 അടിയും വീതിയുണ്ട്. ഉയർന്ന മലനിരകളുള്ള ലഡാക്കിൽ വിത്ത് വിതയ്ക്കുന്ന കാലയളവിൽ സിന്ധു നദിയിലെ ജലനിരപ്പ് പലയിടങ്ങളിലും വളരെ താഴേക്ക് പോകാറുണ്ട്. ഇതുമൂലം പരമ്പരാഗത മോട്ടോറുകളോ പമ്പുകളോ ഉപയോഗിച്ച് മലഞ്ചെരിവുകളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കാൻ കർഷകർക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അണക്കെട്ടിന് മുകൾഭാഗത്തായി ഏതാണ്ട് 1,500 അടി നീളത്തിൽ ഏകദേശം 4 കോടി ലിറ്റർ വെള്ളം സംഭരിക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ട്. ഇത് വഴി ഉയർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്ക് പമ്പ് സെറ്റുകൾ ഉപയോഗിച്ച് എളുപ്പത്തിൽ വെള്ളം എത്തിക്കാൻ കർഷകർക്ക് കഴിയുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഈ ഡാം വൻ വിജയമായതോടെ, അടുത്ത ഒരു മാസത്തിനുള്ളിൽ സിന്ധു നദിയുടെ മറ്റ് സുപ്രധാന ഭാഗങ്ങളിൽ ഇത്തരത്തിലുള്ള 3 റോക്ക് ചെക്ക് ഡാമുകൾ കൂടി നിർമ്മിക്കാൻ ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ വകുപ്പിന് ലഫ്. ഗവർണർ വിനയ് കുമാർ സക്സേന നിർദ്ദേശം നൽകി.








