ഹൈദരാബാദ്: തന്റെ പേര് ടിപ്പു സുൽത്താനെന്ന് മാറ്റുകയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. വാർത്താ ഏജൻസിയായ എഎൻഐയോട് ആയിരുന്നു ഒവൈസിയുടെ പ്രതികരണം. പേര് മാറ്റുന്നതിന്റെ പേരിൽ എന്താണ് ഇവിടെയുണ്ടാകാൻ പോകുന്നത് എന്ന് തനിക്കൊന്ന് കാണണം എന്നും ഒവൈസി വ്യക്തമാക്കി.
ഹിന്ദുക്കളെ കൂട്ടക്കുരിതി ചെയ്ത് രാജ്യത്ത് വർഗ്ഗീയത പ്രചരിപ്പിച്ച ടിപ്പു സുൽത്താനെ സ്‌നേഹിക്കുന്നവർക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് കർണാടക ബിജെപി അദ്ധ്യക്ഷൻ നളിൻ കുമാർ കാട്ടീൽ പറഞ്ഞിരുന്നു. ഇതിനോട് ആയിരുന്നു ഒവൈസിയുടെ പ്രതികരണം.
ഞാൻ ടിപ്പു സുൽത്താൻ എന്ന പേര് സ്വീകരിക്കാൻ പോകുകയാണ്. എന്താണ് സംഭവിക്കുക എന്ന് ഒന്ന് അറിയണം. ഇവർ എന്താണ് എന്നെ ചെയ്യുക?. കലാപത്തിനും വംശഹത്യയ്ക്കുമുള്ള പരസ്യമായ ആഹ്വാനം ആണ് ബിജെപി നേതാവ് നടത്തിയത്. ഇതിൽ കർണാടക സർക്കാർ ബിജെപി നേതാവിനെതിരെ നടപടി സ്വീകരിക്കുമോ?. ഇത് ഖേദകരമാണെന്നും ഒവൈസി പറഞ്ഞു.
കർണാടകയിലെ യെലാബുർഗയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു നളിൻ കുമാർ കട്ടീലിന്റെ പരാമർശം. ഭരണകാലയളവിൽ ടിപ്പു സുൽത്താൻ നിരവധി ഹിന്ദുക്കളെയാണ് കൊലപ്പെടുത്തിയിട്ടുള്ളത്. നിരവധി പേരെ ഇസ്ലാമിലേക്ക് മതം മാറ്റി. കഴിഞ്ഞ ഏതാനും വർഷങ്ങളായി സിദ്ധരാമയ്യ സർക്കാർ ടിപ്പു ജയന്തി ആഘോഷിച്ചുവരുന്നു. എന്നാൽ ബിജെപി ഇത് നിർത്തലാക്കി. ടിപ്പുവിനെ സ്‌നേഹിക്കുന്നവരെ കാട്ടിലേക്കാണ് അയക്കേണ്ടത് എന്നുമായിരുന്നു നളിൻ കുമാർ പറഞ്ഞത്.
Discussion about this post