മിസിസാഗയിലെ രാമക്ഷേത്രം ഇന്ത്യാവിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയ സംഭവത്തെ അപലപിച്ച് കാനഡയിലെ പാർലമെന്റ് അംഗം ചന്ദൻ ആര്യ. വിദ്വേഷം പടർത്താൻ ശ്രമിക്കുന്നവരുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് മിസിസാഗയിലെ ഹിന്ദു ക്ഷേത്രത്തിൽ കണ്ടതെന്നും അദ്ദേഹം കനേഡിയൻ പാർലമെന്റിൽ പ്രസ്താവന നടത്തി. വിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കണം. ഹിന്ദു വിരുദ്ധത വളർത്താനാണ് ഇക്കൂട്ടരുടെ ശ്രമം. അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണം. ഹിന്ദുഫോബിയ എന്നൊരു പ്രവണതയാണ് ഇപ്പോൾ കാണുന്നത്.
അടുത്ത കാലത്തായി കാനഡയിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രങ്ങളിൽ നിറയെ ഇന്ത്യാ വിരുദ്ധ-ഹിന്ദു വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. കാനഡയിലുള്ള ഹിന്ദുക്കളായ ആളുകൾക്കെതിരെ അക്രമികൾ കൈകോർക്കുന്നു. സമൂഹമാദ്ധ്യമങ്ങളില്ലെലാം ഇവർ ഹിന്ദുഫോബിയ പടർത്തുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് മാറി ഇപ്പോൾ അവർ നേരിട്ടുള്ള ആക്രമണങ്ങൾ നടത്തുകയാണ്. ഇനി ഹിന്ദു വിഭാഗത്തിൽ പെട്ട ആളുകളായിരിക്കും അവരുടെ ലക്ഷ്യം.
രാജ്യം ഈ വിഷയത്തെ ഗൗരവമായി തന്നെ കാണണം. ഹിന്ദുഫോബിയ വളരാൻ ഇടയാക്കരുത്. വിവിധ മതവിഭാഗക്കാരും സംസ്‌കാരത്തിൽ നിന്ന് വന്നവരും സമാധാനമായി ജീവിക്കുന്ന ഇടമാണ് ഇവിടം. അതു തുടരുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ജനുവരിയിൽ കാനഡയിലെ ബ്രാംപ്ടണിലുള്ള ഗൗരി മന്ദിർ ക്ഷേത്രത്തിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇവിടം നിറയെ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വൃത്തികേടാക്കുകയായിരുന്നു. നിരോധിത ഭീകര സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ആണ് ഇതിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.
Discussion about this post