ചീറ്റ പ്രൊജക്ട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 12 ആഫ്രിക്കൻ ചീറ്റകളെ നാളെ ഇന്ത്യയിലെത്തിക്കും. ഇവയെ കുനോ നാഷണൽ പാർക്കിലേക്ക് മാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി പ്രൊജക്ട് ചീഫ് എസ്പി യാദവ് വ്യക്തമാക്കി. ഇവയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള വ്യോമസേന വിമാനം ഇന്നലെയാണ് ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.
ചീറ്റകളെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണങ്ങളാണ് കുനോ നാഷണൽ പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്നും എസ്പി യാദവ് പറഞ്ഞു. ഇവയുടെ നിരീക്ഷണത്തിനായി ക്യാമറകൾ സ്ഥാപിച്ചു. തത്സമയം ഇവയെ ട്രാക്ക് ചെയ്യുന്നതിനായി റേഡിയോ കോളറുകൾ ഘടിപ്പിക്കും. മുൻപത്തേതിനെക്കാൾ മികച്ച ക്വാറന്റൈൻ സൗകര്യങ്ങളാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. അവയുടെ ആവാസവ്യവസ്ഥ മാറുന്നതിനാൽ ചീറ്റകൾക്ക് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാകാതിരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും” അദ്ദേഹം വ്യക്തമാക്കി.
ചീറ്റകളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ വിമാനം ഇന്ന് രാത്രി എട്ട് മണിക്ക് ജോഹന്നാസ്ബർഗിൽ നിന്നുള്ള ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കും. ഐജി, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഡിഐജി, വെറ്ററിനറി ഡോക്ടർ, കസ്റ്റംസ് ഓഫീസർ എന്നിവർക്ക് പുറമെ ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ പരിപാലിച്ച് വൈദഗ്ധ്യമുള്ള ആളുകളും യാത്രാ സംഘത്തിലുണ്ട്. നാളെ കുനോ നാഷണൽ പാർക്കിലെത്തിച്ച ശേഷം ഇവയ്ക്ക് വിശദമായ ആരോഗ്യ പരിശോധന നടത്തും.
ഒരു മാസമാണ് ഇവയെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നത്. 10 ക്വാറന്റൈൻ കേന്ദ്രങ്ങളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ആഫ്രിക്കയിൽ നിന്ന് തന്നെ ആവശ്യമായ വാക്‌സിനുകൾ ചീറ്റകൾക്ക് നൽകിയിട്ടുണ്ട്. കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ വിട്ടയക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, നരേന്ദ്രസിംഗ് തോമർ, ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ പങ്കെടുക്കും.
Discussion about this post