ഗുവാഹട്ടി: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ശൈശവ വിവാഹം എന്ന വിപത്തിനെ സംസ്ഥാന സർക്കാർ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ ഈ സാമൂഹിക വിപത്തിനെതിരെയുള്ള എല്ലാ നടപടികളും ശക്തിപ്പെടുത്തും. ജില്ലാ കളക്ടർമാരും, പോലീസ് സൂപ്രണ്ടുമാരുമായും ഈ വിഷയത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. എല്ലാവരും കൂട്ടായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നത്.
സർക്കാരിന്റെ നീക്കം കാരണം പലയിടങ്ങളിലും നടക്കാനിരുന്ന ശൈശവ വിവാഹങ്ങൾ റദ്ദാക്കപ്പെട്ടു. പെൺകുട്ടികൾക്ക് 18 വയസ്സ് ആകാൻ രണ്ടോ മൂന്നോ മാസം ബാക്കിയുള്ളപ്പോൾ പലരും പോലീസിൽ വന്ന് അന്വേഷിക്കുന്നുണ്ട്, വിവാഹം നടത്താനാകുമോ എന്ന്. കാരണം ഇന്ന് ഇവിടുത്തെ ജനത ഇന്ന് ഇതേക്കുറിച്ച് ചർച്ച ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ 98 പേർക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
മൂവായിരത്തിലധികം ആളുകളാണ് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. 14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്യാനുള്ള നിർദ്ദേശത്തിന് സംസ്ഥാന സർക്കാർ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
Discussion about this post