ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അന്താരാഷ്ട്ര ഉപജാപകൻ ജോർജ്ജ് സോറോസിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സമ്പന്നനായ എന്നാൽ പഴയ ചിന്താഗതിക്കാരനും അപകടകാരിയുമാണ് സോറോസ് എന്ന് ജയശങ്കർ വിമർശിച്ചു. ലോകം മുഴുവൻ തന്റെ കാഴ്ചപ്പാടുകളിലൂടെയേ കടന്നുപോകാവൂ എന്ന് ധരിക്കുന്നയാളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ന്യൂയോർക്കിൽ ഇരിക്കുന്ന പഴയ, സമ്പന്നനായ ഒരു വ്യക്തിയാണ് സോറോസ്, ലോകം മുഴുവൻ എങ്ങനെ പ്രവർത്തിക്കണമെന്ന് തന്റെ കാഴ്ചപ്പാടുകൾ നിർണ്ണയിക്കണമെന്ന് ഇപ്പോഴും കരുതുന്നു.തിരഞ്ഞെടുപ്പ് ഫലങ്ങൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് അല്ലാത്തപ്പോൾ സോറോസിനെപ്പോലുള്ളവർ ജനാധിപത്യ സംവിധാനത്തെ ചോദ്യം ചെയ്യാൻ തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സോറോസിനെ പോലുള്ള ആളുകൾ തങ്ങൾക്ക് താത്പര്യമുള്ള വ്യക്തി ജയിച്ചാൽ തിരഞ്ഞെടുപ്പ് നല്ലതാണെന്നും വിപരീതമായാണ് സംഭവിച്ചതെങ്കിൽ വികലമായ ജജനാധിപത്യമാണെന്നും പറയുന്നുവെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സോറോസിന്റെ ഇന്ത്യാവിരുദ്ധ പരാമർശങ്ങൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചുട്ട മറുപടി നൽകിയിരുന്നു. അറിയപ്പെടുന്ന സാമ്പത്തിക യുദ്ധക്കുറ്റവാളിയാണ് സോറോസ് എന്ന് സ്മൃതി ഇറാനി തുറന്നടിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് തകർത്ത സോറോസ് ഇപ്പോൾ ഇന്ത്യൻ ജനാധിപത്യമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മറ്റു രാജ്യങ്ങളിലെ സർക്കാരുകളെ വീഴ്ത്തി തങ്ങൾക്ക് താത്പര്യമുള്ളവരെ അധികാരത്തിലെത്തിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും സോറോസ് തന്റെ സ്വപ്നങ്ങൾ പുലമ്പുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
അദാനിയുടെ തകർച്ച ഇന്ത്യയിൽ മോദിയുടെ തകർച്ചയ്ക്ക് തുടക്കമാകുമെന്നായിരുന്നു ഹംഗേറിയൻ ശതകോടീശ്വരന്റെ വിവാദപരാമർശം. മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ വച്ചാണ് സോറോസ് വിവാദപ്രസ്താവന നടത്തിയത്. ഗൗതം അദാനിയുടെ ഓഹരി പ്രതിസന്ധിയും അതിനെക്കുറിച്ചുള്ള കേന്ദ്ര സർക്കാർ നേതൃത്വത്തിന്റെ മൗനവും ഇന്ത്യയിലെ പ്രധാനമന്ത്രി മോദിയുടെ ശക്തികേന്ദ്രത്തെ ദുർബലപ്പെടുത്തുമെന്ന് ഉറപ്പാണെന്നാണ് സോറോസ് പറഞ്ഞത്.
Discussion about this post