ഇസ്താംബുൾ : തുർക്കിയിൽ വൻ ഭൂകമ്പം ഉണ്ടായി 12 ദിവസങ്ങൾക്ക് ശേഷം തകർന്നുവീണ കെട്ടിടത്തിനടിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ചു. മാതാപിതാക്കളെയും കുഞ്ഞിനെയുമാണ് രക്ഷാപ്രർത്തക സംഘം ജീവനോടെ പുറത്തെടുത്തത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിച്ചു.
കിർഗിസ്ഥാനിൽ നിന്നുള്ള തിരച്ചിൽ സംഘം തെക്കൻ തുർക്കി നഗരത്തിലെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിയെടുക്കുന്നതിനിടെയാണ് സമീർ മുഹമ്മദ് അക്കാർ (49), ഭാര്യ റഗ്ദ (40), അവരുടെ 12 വയസ്സുള്ള മകൻ എന്നിവരെ രക്ഷപ്പെടുത്തിയത്. പ്രാദേശിക സമയം 11.30 ഓടെ ഇവരെ പുറത്തെടുത്തു. ഭൂകമ്പം കഴിഞ്ഞ് 296 മണിക്കൂറുകൾക്ക് ശേഷമാണ് കുടുംബത്തെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ഈ 12 ദിവസങ്ങൾ എങ്ങനെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കഴിച്ചുകൂട്ടിയത് എന്ന ചോദ്യത്തിന് സമീർ മുഹമ്മദ് നൽകിയ മറുപടി ഏവരുടെയും കണ്ണ് നനയിച്ചു. സ്വന്തം മൂത്രം കുടിച്ചാണ് ഇവർ ജീവൻ നിലനിർത്തിയത് എന്നാണ് സമീർ ഡോക്ടർമാരോട് പറഞ്ഞത്. ആദ്യത്തെ രണ്ടോ മുന്നോ ദിവസം മക്കൾ തന്റെ ശബ്ദത്തോട് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നീട് അത് ഉണ്ടായില്ലെന്നും സമീർ പറഞ്ഞു.
അതേസമയം ഇനിയും ജീവനോടെ ആളുകളെ കണ്ടെത്തുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങിയതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് തുർക്കി. ഭൂകമ്പത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
Discussion about this post