ലക്‌നൗ; യൂട്യൂബിന്റെ നിയുക്ത സിഇഒ നീൽ മോഹന്റെ നേട്ടം ആഘോഷമാക്കുകയാണ് അദ്ദേഹത്തിന്റെ ഇന്ത്യയിലെ സഹപാഠികൾ. നീൽ മോഹൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്‌നൗവിലെ സെന്റ് ഫ്രാൻസിസ് കോളജിലാണ് പഴയ സഹപാഠികൾ ഒത്തുകൂടിയത്. നീൽ അന്നേ മിടുക്കനായ കുട്ടി ആയിരുന്നെന്നും എന്നാൽ വളരെ നാണംകുണുങ്ങി ആയിരുന്നുവെന്നും പഴയ സഹപാഠികൾ ഓർത്തെടുത്തു.
യുഎസിൽ ആയിരുന്ന നീൽ ഏഴാം ക്ലാസിലാണ് ഇവിടുത്തെ സ്‌കൂളിലേക്ക് എത്തിയത്. വരുമ്പോൾ ഹിന്ദി വശമില്ലായിരുന്നു. എന്നാൽ അനായാസം അത് പഠിച്ചെടുത്ത് പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയാണ് പാസായതെന്ന് സഹപാഠിയായിരുന്ന ശന്തനു കുമാർ ഓർത്തെടുത്തു. വളരെ കുറച്ച് മാത്രം സംസാരിക്കുന്ന നീൽ ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ തലപ്പത്ത് എത്തിയതിൽ സന്തോഷമുണ്ട്.
ലക്‌നൗവിൽ ജനിച്ച നീൽ 1986 ലാണ് സെന്റ് ഫ്രാൻസിസ് സ്‌കൂളിലെത്തിയത്. ഏഴ് മുതൽ 12 വരെ ഇവിടെ ആയിരുന്നു വിദ്യാഭ്യാസം. മാതാപിതാക്കളായ ഡോ. ആദിത്യ മോഹനും ഡോ ദീപ മോഹനും യുഎസിലേക്ക് പോയതോടെ നീലിന്റെ കുട്ടിക്കാലം മിഷിഗണിലായിരുന്നു. അച്ഛന്റെ ഗവേഷണവുമായി ബന്ധപ്പെട്ടായിരുന്നു കുടുംബം യുഎസിലേക്ക് മാറിയത്.
പിന്നീട് 1985 ൽ നാട്ടിൽ തിരിച്ചെത്തി. അടുത്ത വർഷം നീൽ സെന്റ് ഫ്രാൻസിസ് സ്‌കൂളിലെത്തി. 1991 ലാണ് 12 ാം ക്ലാസ് പൂർത്തിയാക്കി സ്‌കൂളിൽ നിന്നും നീൽ പടിയിറങ്ങുന്നത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ ബിഎസ്‌സി ഇലക്ട്രിക്കൽ എൻജിനീയറിംഗ് കോഴ്‌സിന് ചേർന്നതോടെ അദ്ദേഹത്തിന്റെ യുഎസിലെ രണ്ടാം ജീവിതം തുടങ്ങുകയായിരുന്നുവെന്ന് സഹപാഠികൾ പറഞ്ഞു.
സ്‌കൂൾ സമയത്ത് അങ്ങേയറ്റം ആത്മാർത്ഥമായി പഠിക്കുന്ന വിദ്യാർത്ഥിയും ഇടവേളകളിൽ ക്രിക്കറ്റ് കളിക്കുന്ന വ്യക്തിയുമായിരുന്നു നീൽ എന്ന് മറ്റൊരു സഹപാഠിയും സംരഭകനുമായ മോഹിത് ജാഗി ഓർത്തെടുത്തു.
2008 മുതൽ ഗൂഗിളിൽ ആയിരുന്നു നീൽ മോഹൻ. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഡബിൾ ക്ലിക്ക് എന്ന ഓൺലൈൻ പരസ്യ കമ്പനിയെ ഗൂഗിൾ ഏറ്റെടുക്കുകയായിരുന്നു. 2015 ലാണ് യൂട്യൂബിൽ എത്തിയത്. യൂട്യൂബിന്റെ ചീഫ് പ്രോഡക്ട് ഓഫീസർ ആയിരുന്നു. നേരത്തെ മൈക്രോസോഫ്റ്റിൽ കോർപ്പറേറ്റ് സ്ട്രാറ്റജി മാനേജരായും പ്രവർത്തിച്ചിരുന്നു.
Discussion about this post