ഇന്ത്യയിലെ ജനങ്ങൾ എണ്ണയും ഗ്യാസുമില്ലാതെ ബുദ്ധിമുട്ടും. അതുവഴി ആഭ്യന്തര കുഴപ്പങ്ങളുണ്ടാകും. അങ്ങനെ മോദി സർക്കാരിനെതിരെ ഒരു വൻ പ്രക്ഷോഭമുണ്ടാക്കാം എന്നൊക്കെ കണക്ക് കൂട്ടി നിരന്തരം പ്രസ്താവനകൾ ഇറക്കിയിരുന്നു രാഹുൽ ഗാന്ധിയും ഇടതുപക്ഷവും മറ്റ് പ്രതിപക്ഷ പാർട്ടികളും. പശ്ചിമേഷ്യൻ സംഘർഷവും ഹോർമുസ് കടലിടുക്ക് ഉപരോധവും കൊണ്ട് ലോകം ബുദ്ധിമുട്ടുമ്പോൾ ഇന്ത്യയും അതിന്റെ പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിലായിരുന്നു ഈ പ്രസ്താവനകളത്രയും.
ഒരുത്തന് ഒരപകടം പറ്റുമ്പോഴാണോടാ ഈ ചെറ്റ വർത്തമാനം എന്ന് പണ്ടൊരു മലയാള സിനിമയിൽ ചോദിച്ചതുപോലെ രാജ്യം പ്രതിസന്ധിയിലായപ്പോഴായിരുന്നു പ്രതിപക്ഷത്തിന്റെ ഈ പരാക്രമം. നാട്ടിൽ അനാവശ്യ ഭീതി പരത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പെട്രോൾ കരുതൽ ശേഖരം ഇനി പത്ത് ദിവസം കൂടിയേ ഉള്ളൂ, ഇന്ത്യക്കാരുടെ അടുക്കള മോദി പൂട്ടി എന്നൊക്കെയായിരുന്നു അടിച്ചു വിട്ടത്. ഇതെല്ലാം കേട്ട് ജനം തെരുവിലിറങ്ങി മോദിക്കെതിരെ പ്രക്ഷോഭം നയിച്ച് സർക്കാരിനെ പുറത്താക്കുമെന്നാണ് പ്രതിപക്ഷം ധരിച്ചത്.
എന്നാൽ പ്രതിപക്ഷം ചിന്തിച്ച പോലെയല്ല ജനം ചിന്തിച്ചത്. സിനിമയിൽ മാമുക്കോയ ഇന്നസെന്റിന്റെ ചെകിട്ടത്തടിച്ചത് പോലെ ജനങ്ങളും ചെയ്തു. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. രാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടി പ്രധാനമന്ത്രി പറഞ്ഞത് അവർ അംഗീകരിച്ചു. യാത്രകൾ കുറച്ചു.. സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കി. ജനം മോദിയോടൊപ്പം നിന്നു. ഒടുവിൽ വെടിനിർത്തൽ വന്നപ്പോഴേക്കും ജനങ്ങൾക്ക് പരിക്കില്ലാതെ പ്രതിസന്ധി വൃത്തിയായി കൈകാര്യം ചെയ്ത് നരേന്ദ്രമോദി സർക്കാർ പരീക്ഷയിൽ എ പ്ലസ് നേടുകയും ചെയ്തു.
പക്ഷേ നമ്മൾ ചിന്തിക്കുന്നത് പോലെ അത്ര ഈസിയായിരുന്നില്ല കാര്യങ്ങൾ. കൃത്യമായ ആസൂത്രണവും നയതന്ത്രവും സമന്വയിപ്പിച്ച് ഇന്ത്യയുടെ കരുത്തുറ്റ നാവിക സേനയെ കളത്തിലിറക്കി സകല കളികളും കളിച്ചാണ് രാജ്യം ഇത് സാദ്ധ്യമാക്കിയത്.
പ്രതിസന്ധി ആരംഭിച്ചയുടൻ തന്നെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിച്ചു. മുൻകാലങ്ങളിൽ ചുരുക്കം ചില രാജ്യങ്ങളെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്ത്, ഇറക്കുമതി നാൽപ്പത്തിയൊന്ന് രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് ഗൾഫ് മേഖലയോടുള്ള അമിത ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നു. മോദി എന്തിനാണീ രാജ്യം ചുറ്റി നടക്കുന്നതെന്ന ചോദ്യത്തിന്റെ ഉത്തരമാണത്. ഒരു ബാരലെങ്കിൽ ഒരു ബാരൽ അത് കിട്ടുന്നിടത്ത് നിന്ന് പോലും വാങ്ങുക എന്ന തന്ത്രമായിരുന്നു ഈ ചെറിയ രാജ്യങ്ങളുമായുള്ള സൗഹൃദത്തിന്റെ മറുവശം.
നയതന്ത്രതലത്തിൽ നടത്തിയ മികച്ച ഇടപെടലുകളിലൂടെ ഇന്ത്യക്ക് ആവശ്യമായ എണ്ണയും വാതകവും കൃത്യമായി ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ നയതന്ത്ര ചർച്ചകൾ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യയുടെ വ്യാപാര കപ്പലുകളുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇതിനൊപ്പം തന്നെ ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ സങ്കൽപ്പ്’, ‘ഓപ്പറേഷൻ ഊർജ്ജ സുരക്ഷ’ എന്നീ സവിശേഷ ദൗത്യങ്ങളിലൂടെ എണ്ണയും വാതകവും വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പലുകൾക്ക് യുദ്ധമേഖലയിൽ ഗവൺമെന്റ് സജീവമായി സുരക്ഷയൊരുക്കി.
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വലിയ തോതിൽ വർദ്ധിച്ചപ്പോഴും അതിന്റെ ഭാരം സാധാരണക്കാരിൽ എത്താതിരിക്കാൻ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും ലിറ്ററിന് പത്തു രൂപ വീതം എക്സൈസ് തീരുവ കുറച്ചു. മറ്റു പല വികസിത രാജ്യങ്ങളിലും ഇന്ധനവില കുത്തനെ ഉയർന്നപ്പോൾ ഇന്ത്യയിൽ ജനങ്ങൾക്ക് ആശ്വാസം നൽകുന്ന നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചത്. ഇന്ത്യയിലും വില ഉയർന്നെങ്കിലും ലോകത്തെ മറ്റിടങ്ങളിലേക്കാൾ താരതമ്യേന കുറവായിരുന്നു ആ വിലക്കയറ്റം
രാജ്യത്തിനകത്ത് പാചകവാതക (LPG) ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി റിഫൈനറികൾക്ക് സർക്കാർ പ്രത്യേക നിർദ്ദേശം നൽകി. വെറും എട്ടു ദിവസങ്ങൾക്കകം ഇന്ത്യയിലെ പാചകവാതക ഉൽപ്പാദനം പ്രതിദിനം മുപ്പത്തി അയ്യായിരം മെട്രിക് ടണ്ണിൽ നിന്നും അൻപത്തി നാലായിരം മെട്രിക് ടണ്ണായി ഉയർത്താനും അതുവഴി ആഭ്യന്തര വിതരണം സുരക്ഷിതമാക്കാനും കഴിഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളെ നേരിടാൻ ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്വ് (കരുതൽ ശേഖരം) അൻപത്തി മൂന്ന് ലക്ഷം മെട്രിക് ടണ്ണായി വികസിപ്പിച്ചതും മോദി സർക്കാരിന്റെ മികച്ച ദീർഘവീക്ഷണത്തിന്റെ ഫലമാണ്.
ഒടുവിൽ പ്രതിസന്ധിക്ക് അയവ് വന്നപ്പോൾ ജനങ്ങൾക്ക് പരിക്കേൽക്കാതെ വിഷയം വൃത്തിയായി കൈകാര്യം ചെയ്യാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് തെളിഞ്ഞിരിക്കുകയാണ്. എതിരാളികളും രഹസ്യമായി അത് സമ്മതിക്കുന്നുണ്ട്. എന്തായാലും വാചകമടിച്ചും വായിൽ തോന്നുന്നത് പറഞ്ഞുമല്ലാതെ മിണ്ടാതിരുന്നും ലോകനയതന്ത്രത്തിൽ വിജയിക്കാമെന്ന് നരേന്ദ്രമോദി തെളിയിച്ചിരിക്കുകയാണ്. ഒരു പ്രതിസന്ധി നേരിടുമ്പോൾ പുരകത്തുന്നതിനിടയ്ക്ക് വാഴ വെട്ടാൻ പോകാതെ രാജ്യത്തിനൊപ്പം ഒരേമനസ്സോടെ നിലയുറപ്പിച്ചാൽ ഭാവിയിലെങ്കിലും ചെകിട്ടത്തടി കൊള്ളുന്നതിൽ നിന്ന് പ്രതിപക്ഷത്തിന് രക്ഷപ്പെടാമെന്ന പാഠവും ഇതിനൊപ്പം ചേർത്തുവെക്കേണ്ടതുണ്ട്.












