ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ ശുപാർശ പ്രകാരം രണ്ട് സഭകളുടെയും സമ്മേളനം വിളിച്ചുചേർക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെ നടക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ സമ്മേളനത്തിൽ രാജ്യത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ള വിവിധ വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും തീരുമാനങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വരാനിരിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി വിവിധ പാർലമെന്ററി സമിതികൾ കഴിഞ്ഞ ആഴ്ചകളിൽ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ഭരണകക്ഷിയായ എൻഡിഎ നിരവധി നിർണ്ണായക ബില്ലുകൾ സഭയിൽ പാസാക്കാനുള്ള ഒരുക്കത്തിലാണ്.
വരാനിരിക്കുന്ന സമ്മേളനത്തിൽ 130-ാം ഭരണഘടനാ ഭേദഗതി ബിൽ സംബന്ധിച്ച ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (JPC) റിപ്പോർട്ട് സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള സുപ്രധാന നീക്കങ്ങൾ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗബലം 50 ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള ബിൽ പാസാക്കാൻ സർക്കാർ ശക്തമായ ശ്രമം നടത്തുമെന്നാണ് സൂചന. കൂടാതെ, ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി അറസ്റ്റിലാവുകയും തുടർച്ചയായി 30 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയേണ്ടി വരികയും ചെയ്യുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവരെ പദവികളിൽ നിന്ന് സ്വയമേവ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ജെപിസി റിപ്പോർട്ടിൽ നിലനിർത്തിയേക്കുമെന്നും വിവരമുണ്ട്.
ജൂലൈ 17-ന് ചേരുന്ന ജെപിസി യോഗത്തിൽ ഈ റിപ്പോർട്ടിന് അന്തിമരൂപം നൽകി സഭയുടെ മേശപ്പുറത്ത് വെയ്ക്കാനാണ് തീരുമാനം. വിർച്വൽ ഡിജിറ്റൽ അസറ്റുകളുടെ (ക്രിപ്‌റ്റോ കറൻസി) ഭാവി നിയന്ത്രണങ്ങളെക്കുറിച്ചുള്ള പാർലമെന്ററി സമിതിയുടെ വിലയിരുത്തലുകളും ഈ സമ്മേളനത്തിൽ ചർച്ചയായേക്കും. തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പ്രാദേശിക പാർട്ടികളിലെ ലയന അവകാശവാദങ്ങളുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ലോക്‌സഭാ സ്പീക്കർ ഓം ബിർള കൈക്കൊള്ളാനിരിക്കുന്നതും പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രസക്തി വർദ്ധിപ്പിക്കുന്നതാണ്.











