കോഴിക്കോട്; സ്വന്തം പാർട്ടിയെ നന്നാക്കാൻ എം.വി.ഗോവിന്ദൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് കെ സുരേന്ദ്രൻ. കാരണം അത്രമാത്രം വലിയ ജീർണതയാണ് കേരളത്തിലെ സിപിഎം നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും ഉണ്ടായിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രതിരോധ യാത്രയെന്നാണ് പറയുന്നത്. ആരെയാണ് പ്രതിരോധിക്കുന്നത്. പിണറായി വിജയനെ പ്രതിരോധിക്കേണ്ട ഘട്ടമാണിപ്പോഴെന്നും സുരേന്ദ്രൻ പരിഹസിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്ര ഇന്ന് കാസർകോഡ് നിന്ന് ആരംഭിക്കാനിരിക്കെയാണ് കെ സുരേന്ദ്രന്റെ വിമർശനം. കോഴിക്കോട് ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. നിർണായകമായ രാഷ്ട്രീയ കാലാവസ്ഥയിൽ കൂടിയാണ് കേരളം മുന്നോട്ടുപോകുന്നത്. കേരളം കണ്ടിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ ഫാസിസ്റ്റ് രീതിയാണ് ഇപ്പോൾ കാണുന്നത്. എല്ലാ അതിക്രമങ്ങളും നടത്തുക, എന്നിട്ട് അധികാരം ഉപയോഗിച്ച് അടിച്ചമർത്തുക. ഇതാണ് പിണറായി ഇവിടെ ചെയ്യുന്നത്.
പെട്രോളിനും ഡീസിലിനും വില വർദ്ധിപ്പിക്കുക എല്ലാ സാധനങ്ങൾക്കും നികുതി വർദ്ധിപ്പിക്കുക. സാമൂഹികമായ അക്രമങ്ങൾ പാർട്ടി പ്രവർത്തകരെ കൊണ്ട് നടത്തിക്കുക എന്നിട്ട് മുഖ്യമന്ത്രി ആയിരക്കണക്കിന് പോലീസുകാരുടെ അകമ്പടിയോടെ ജനത്തെ ബന്ദിയാക്കി യാത്ര നടത്തുകയാണ്. ഇത്രയും നാണംകെട്ട നിലപാട് എന്താണ് പോലീസ് സ്വീകരിക്കുന്നത്. ജനങ്ങളിൽ നിന്ന് പൂർണമായി ഒറ്റപ്പെട്ടു കഴിഞ്ഞു. എന്നിട്ട് ആ മുഖ്യമന്ത്രിയെ സംരക്ഷിക്കാനായി യാത്ര നടത്തുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. അധികാര ഹുങ്ക് കാരണം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ജനങ്ങളെ കരുതൽ തടങ്കലിലാക്കുകയാണ്. ഈദി അമീനെ പോലെയുള്ള മുഖ്യമന്ത്രിയുടെ ഫാഷിസ്റ്റ് ഭരണ രീതി അവസാനിപ്പിച്ചില്ലെങ്കിൽ യുവജന സംഘടനയുടെ പ്രതിഷേധങ്ങൾ ബിജെപി ഏറ്റെടുക്കും. മുഖ്യമന്ത്രി പോവുന്നിടത്തെല്ലാം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ഗുണ്ടകളും മാഫിയാ സംഘങ്ങളും പൂർണമായും സിപിഎമ്മിനെ കയ്യടക്കി. പാർട്ടി നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സ്വർണക്കടത്ത് സംഘങ്ങൾ വെളിപ്പെടുത്തുകയാണ്. കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Discussion about this post