ന്യൂഡൽഹി: ഗോധ്രയിൽ 59 ഹൈന്ദവ വിശ്വാസികളെ ട്രെയിനിൽ ചുട്ടുകൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യം. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽമോചിതരാക്കിയ രീതിയിൽ തങ്ങളെയും വിട്ടയയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. കോൺഗ്രസിന്റെ രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കെടിഎസ് തുൾസി വഴി ഇവർ ഇതിനായി സുപ്രീംകോടതിയെ സമീപിച്ചു.
കേസുകളിൽ വിചാരണക്കോടതിയുടെ ശിക്ഷാവിധികൾ കൂടുതലും സംശയമുനയിലാണെന്നും പ്രതികൾ ഇപ്പോൾ തന്നെ 16-18 വർഷം ജയിൽശിക്ഷ അനുഭവിച്ചതായും തുൾസി ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയ്ക്ക് വിധിച്ച 11 പ്രതികളെയടക്കം മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇവരുടെ വധശിക്ഷ ജീവപര്യന്തം ആക്കി കുറച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതിയുടെ പരിഗണനയിലാണ്.
14 വർഷം ജയിൽശിക്ഷ അനുഭവിച്ച ജീവപര്യന്തം തടവുകാർക്ക് ഇളവുകൾ നൽകുന്നത് പരിഗണിക്കണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതും പ്രതികളുടെ മോചനത്തിനുളള കാരണമായി ഹർജിയിൽ തുൾസി ചൂണ്ടിക്കാട്ടുന്നു. ഹർജിയിൽ ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി അഭിപ്രായം തേടി.
എന്നാൽ പ്രതികൾ നടത്തിയത് ഹീനമായ കുറ്റകൃത്യമാണെന്നും സബർമതി എക്‌സ്പ്രസിന്റെ എസ് 6 ബോഗിയിലേക്ക് പുറത്തുനിന്ന് പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ആളുകൾ രക്ഷപെടാതിരിക്കാൻ ഇവർ പുറത്തുനിന്ന് കല്ലേറ് നടത്തി. തീ കെടുത്താനെത്തിയ അഗ്നിശമന സേനയുടെ വാഹനങ്ങളും ഇവിടേക്ക് കടത്തിവിട്ടില്ലെന്ന് തുഷാർ മേത്ത ചൂണ്ടിക്കാട്ടി. ഇതുപോലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ മറ്റൊരു ഹീനകൃത്യം രാജ്യത്ത് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.










Discussion about this post