തെങ്കാശി: തനിക്കെതിരെ പീഡനശ്രമം നടന്നിട്ടില്ലെന്ന് റെയില്‍വേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതി. പീഡനശ്രമം നടന്നിട്ടില്ലെന്നും അത്തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാർത്തകൾ വസ്‌തുതയല്ലെന്നും യുവതിയുടെ ഭർത്താവ് വിശദീകരിച്ചു.
ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് അക്രമി എത്തിയത്. എന്നാല്‍ തന്‍റെ ഭാര്യ മനസ്സാന്നിധ്യം കൈവിടാതെ അക്രമിയെ നേരിട്ടതോടെ അയാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു.
‘ജോലി ചെയ്യുന്നതിനിടെ ഒരാൾ പെട്ടെന്ന് മുറിയിലേക്ക് വന്ന് വാതില്‍ അടയ്ക്കുകയായിരുന്നു. ഷർട്ടിടാതെ വന്ന അക്രമി കാക്കി കളർ പാന്‍റ് മാത്രമാണ് ധരിച്ചിരുന്നത്. പെട്ടെന്ന് മുറിയില്‍ കടന്ന് വാതില്‍ അകത്തുനിന്ന് അടയ്ക്കുകയായിരുന്നു. ഉടൻ ജനല്‍ തുറന്ന് നിലവിളിച്ചു. ഉപദ്രവിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമിയെ നേരിടുന്നതിനിടെ കഴുത്തിന് പരിക്കേറ്റു. ജനല്‍ തുറന്ന് നിലവിളിച്ചപ്പോൾ, ആളുകൾ വരുന്നത് ശ്രദ്ധയില്‍ പെട്ടതോടെ അക്രമി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു’ – ഭർത്താവ് വ്യക്തമാക്കി.
തെങ്കാശിക്ക് സമീപം സംസ്ഥാന പാതയില്‍ ഭാവൂർഛത്രം റെയില്‍വേ ഗേറ്റില്‍ ഫെബ്രുവരി 16ന് രാത്രിയാണ് സംഭവം നടന്നത്. പ്രതിയായ കൊല്ലം പത്തനാപുരം സ്വദേശി അനീഷിനെ ചെങ്കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
Discussion about this post