ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ മറവിൽ ബോധപൂർവ്വം വ്യാജവാർത്തകളും ഭീതിജനകമായ സന്ദേശങ്ങളും പ്രചരിപ്പിച്ച പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള 480-ലധികം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡൽഹി പോലീസ് തിരിച്ചറിയുകയും ബ്ലോക്ക് ചെയ്യുകയും ചെയ്തു. എഡിറ്റ് ചെയ്ത വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങളും പ്രചരിപ്പിച്ച് വിദ്യാർത്ഥികളെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനും ശ്രമിച്ചതിനാണ് ഈ ഹാൻഡിലുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത്. മുൻപ് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വിഷപ്രചാരണം നടത്താൻ ഉപയോഗിച്ച അതേ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ഇപ്പോഴത്തെ വിദ്യാർത്ഥി പ്രക്ഷോഭത്തെയും വൻ കലാപമാക്കി മാറ്റാൻ ദുരുപയോഗം ചെയ്തതെന്ന് ഡൽഹി പോലീസ് ഒരു പ്രത്യേക വീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തി.
രാജ്യത്തെ ക്രമസമാധാനം തകർക്കാനും ജനങ്ങളെയും വിദ്യാർത്ഥികളെയും തെറ്റിദ്ധരിപ്പിക്കാനും വിദേശ ശക്തികൾ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത വാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുതെന്ന് പോലീസിന്റെ പ്രത്യേക മുന്നറിയിപ്പുണ്ട്. അജ്ഞാത അക്കൗണ്ടുകളിൽ നിന്ന് വരുന്ന ഇത്തരം പ്രചാരണങ്ങളിൽ വീണുപോകരുതെന്നും ഏതൊരു വിവരവും പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ സത്യവസ്ഥ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും പോലീസ് അഭ്യർത്ഥിച്ചു. ജനാധിപത്യപരമായ രീതിയിലുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ വ്യാജവാർത്തകൾ പ്രചരിപ്പിച്ച് കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സാമൂഹികവിരുദ്ധർക്ക് വികാരങ്ങൾ ചൂഷണം ചെയ്യാൻ അവസരം നൽകരുതെന്നും ഡൽഹി പോലീസ് വിദ്യാർത്ഥികളോടും പൊതുജനങ്ങളോടും ആഹ്വാനം ചെയ്തു.








