പത്മശ്രീ സ്വാമി ശിവാനന്ദയെ അറിയാത്തവരായി ഭാരതത്തിൽ അധികമാരും കാണില്ല. 2022 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച സ്വാമി ശിവാനന്ദയുടെ ചിട്ടയോടെയുള്ള ജീവതം കണ്ട് അത്ഭുതം കൂറിയവരാണ് പലരും. വാരാണസിയിലെ ശിവാനന്ദാശ്രമം കർമരംഗമാക്കി പ്രവർത്തിക്കുന്ന യോഗ ഇതിഹാസം, കഴിഞ്ഞ 50 വർഷക്കാലമായി കുഷ്ഠ രോഗികളെ പരിപാലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
സ്വാമിയ്ക്ക് ഏകദേശം 100 വയസിന് അപ്പുറം പ്രായം ഉണ്ടെന്ന് അറിയുമെങ്കിലും യഥാർത്ഥത്തിലുള്ള വയസ് കൃത്യമായി അങ്ങനെ ആർക്കും അറിയുമായിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തന്റെ വയസും ഇത്രകാലം ആരോഗ്യത്തോടെ ജീവിക്കാനായതിന്റെ രഹസ്യവും വെളിപ്പെടുത്തിയിരിക്കുകയാണ് സ്വാമി ശിവാനന്ദ.
127 വയസായി സ്വാമി ശിവാനന്ദയ്ക്ക്. ഈ പ്രായം കണക്കാക്കുകയാണെങ്കിൽ ലോകത്ത് രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും പ്രായമുള്ളയാളാണ് സ്വമിയെന്ന് പറയാം. ഇത്രകാലം ഒരു കുഞ്ഞ് ജലദോഷം പോലും വരാതെ ആരോഗ്യവാനായി ഇരിക്കുന്നതിന്റെ കാരണവും സ്വാമി വെളിപ്പെടുത്തി. ചിട്ടയായ ജീവിതചര്യ തന്നെയാണ് അധാരം.
യോഗയ്ക്കും മാനുഷിക മൂല്യങ്ങൾക്കും സമർപ്പിക്കപ്പെട്ട ജീവിതമാണ് സ്വാമി ശിവാനന്ദയുടേത്. പുലർച്ചെ മൂന്ന് മണിക്കാണ് സ്വാമിയുടെ ദിവസം തുടങ്ങുന്നത്. കുളിച്ച് ശുദ്ധിയായ ശേഷം യോഗയും ധ്യാനവും ചെയ്യുന്നു. ഇതെല്ലാം കഴിഞ്ഞ് വീണ്ടും ശരീരം വൃത്തിയാക്കിയ ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. എണ്ണയോ മസാലയോ ചേർത്ത ഒരു തരത്തിലുള്ള ഭക്ഷണവും കഴിക്കില്ല. പാലും പഴവർഗങ്ങളും നിഷിദ്ധം. ചോറും ഡാൽ കറിയുമാണ് ആഹാരം. വേവിച്ച പയറും പ്രിയമാണ്. ദിവസവും രണ്ടോ മൂന്നോ പച്ചമുളകും അദ്ദേഹത്തിന് നിർബന്ധമാണ്.
1896ൽ ബംഗാളിലെ ശ്രീഹട്ട് ജില്ലയിലാണ് സ്വാമി ശിവാനന്ദ ജനിച്ചത്. ഗുരു ഓംകാരനന്ദയിൽ നിന്നും വിദ്യാഭ്യാസം നേടി. ആറ് വയസ്സുള്ളപ്പോൾ അമ്മയും അച്ഛനും സഹോദരിയും മരിച്ചു. തുടർന്ന്, ബന്ധുക്കളുടെ കൂടെ ജീവിച്ച ശിവാനന്ദ 1925ൽ ലോകം ചുറ്റാനിറങ്ങി. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഏകദേശം 40 വർഷമായി വാരണാസിയിലെ ഭേൽപൂരിലെ കബീർ നഗർ കോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്.
അതേസമയം ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലും ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും ഇന്നലെ എത്തിയ സ്വാമിയെ ഭക്തർ ആവേശപൂർവം സ്വീകരിച്ചു. വാരാണസിയിലെ ശിവാനന്ദാശ്രമം കർമരംഗമാക്കിയ സ്വാമി കന്യാകുമാരിയിലേക്കുള്ള യാത്രാമധ്യേയാണു കാലടിയിൽ എത്തിയത്.
Discussion about this post