ന്യൂഡൽഹി : ലോകത്തെ മറ്റൊരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതകളുമായി ഇന്ത്യയുടെ ആധുനിക പോർ വിമാനം അടുത്ത വർഷം പുറത്തിറക്കും. തേജസ്സിന്റെ ആധുനിക പതിപ്പായ തേജസ് എം.കെ 2 ആണ് കൂടുതൽ സവിശേഷതകളോടെ അടുത്ത വർഷം ലോഞ്ച് ചെയ്യുന്നത്. മിഗ് 29 ഉം മിറാഷ് 2000 ഉം ജാഗ്വറും അടുത്ത പത്തുവർഷത്തിനുള്ളിൽ സേവനത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ പകരമായാണ് എം.കെ 2 വിനെ ഇന്ത്യൻ വ്യോമസേന കാണുന്നത്.
എട്ട് ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകൾ ഒരേ സമയം വഹിക്കാൻ കഴിയുന്ന വിധത്തിലാണ് തേജസ് എം.കെ 2 വിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയ്ക്കൊപ്പം മറ്റ് ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും ഈ പോർ വിമാനത്തിനുണ്ട്. 6.5 ടൺ ആയുധ വാഹക ശേഷിയാണ് പ്രധാന പ്രത്യേകത. മുൻ പതിപ്പായ എം.കെ വണ്ണിന് 57 മിനുട്ട് ഫൈറ്റിംഗ് എൻഡുറൻസ് ഉണ്ടെങ്കിൽ എം.കെ 2 വിന് 120 മിനുട്ടാണ്. ഇന്ത്യൻ നിർമ്മിത മിസൈലുകൾ മാത്രമല്ല വിദേശ മിസൈലുകളും എം.കെ 2 വിൽ ഘടിപ്പിക്കാൻ കഴിയുമെന്നും എൽ.സി.എ എം.കെ 2 പ്രോജക്ട് ഡയറക്ടർ വി മധുസൂദന റാവു വ്യക്തമാക്കി.
ബംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിനിടെ പ്രമുഖ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റാവുവിന്റെ പരാമർശം. ഇത്തരം പ്രത്യേകതകൾ അന്താരാഷ്ട്ര തലത്തിൽ തേജസ് എം.കെ 2 വിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ നിരവധി രാജ്യങ്ങൾ ഇന്ത്യൻ നിർമ്മിത പോർ വിമാനം വാങ്ങാനുള്ള ചർച്ചയിലാണ്. അർജന്റീന, മലേഷ്യ, ഈജിപ്ത് ഉൾപ്പെടെയുള്ള 16 രാജ്യങ്ങളാണ് നിലവിൽ തേജസ് പോർ വിമാനം വാങ്ങാൻ താത്പര്യം അറിയിച്ചിരിക്കുന്നത്.
വിദേശ വിമാനങ്ങളുടെ സേവനകാലാവധി അവസാനിക്കുന്ന മുറയ്ക്ക് ആദ്യം ഇന്ത്യൻ വ്യോമസേനയ്ക്ക് ആവശ്യമായ വിമാനങ്ങൾ നിർമ്മിക്കുന്നതിനാകും പ്രഥമ പരിഗണന നൽകുക. അതിനു ശേഷമേ മറ്റ് രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറുകൾ പരിഗണിക്കൂവെന്നും അധികൃതർ വ്യക്തമാക്കുന്നു.
Discussion about this post