മുംബൈ : രാജാ രവിവർമ്മയുടെ ” യശോദയും കൃഷ്ണനും” എന്ന പെയിന്റിംഗ് ലേലത്തിൽ വിറ്റു. മുംബൈയിലെ പുണ്ടോൾ ഗാലറിയിൽ നടന്ന ലേലത്തിൽ 38 കോടി രൂപയ്ക്കാണ് ഇത് വിറ്റത്. എണ്ണച്ചായത്തിൽ തീർത്ത യശോദയുടെ മടിയിൽ ഉണ്ണിക്കണ്ണൻ ഇരിക്കുന്ന ചിത്രമാണിത്.
10 കോടി മുതൽ 15 കോടി വരെയാണ് ഇതിന്റെ വില നിശ്ചയിച്ചിരുന്നത്. രവിവർമയുടെ മൂന്നു ചിത്രങ്ങളും ഒരു രേഖാചിത്രവുമാണ് ലേലത്തിലുണ്ടായിരുന്നത്. മറ്റു രണ്ട് പെയിന്റിങ്ങുകളായ ‘ശിവഭഗവാനും കുടുംബവും’ 16 കോടിക്കും ‘കംസവധം, കൃഷ്ണന്റെ യുവത്വം’ എന്നീ ചിത്രങ്ങൾ ചേർന്നുള്ള പെയിന്റിങ് നാലു കോടിക്കുമാണ് വിറ്റത്. രാവണൻ ജടായുവിനെ നേരിടുന്നതിന്റെ പെൻസിൽ രേഖാചിത്രത്തിന് 2.6 കോടിയും ലഭിച്ചു.
ഈ പെയിന്റിങ്ങുകൾ മൂന്നും ജർമൻകാരനായ ഫ്രിറ്റ്‌സ് ഷ്‌ളിച്ചർ കുടുംബത്തിന്റെ ശേഖരത്തിലുള്ളതാണ്. രേഖാചിത്രം രവിവർമ കുടുംബത്തിന്റെ ശേഖരത്തിലുണ്ടായിരുന്നതാണ്. ലേലത്തിൽ വെച്ച 83 കലാസൃഷ്ടികളിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് രവിവർമയുടെ, 28 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ”യശോദയും കൃഷ്ണനും” ചിത്രത്തിനാണ്.
മുംബൈയിൽ രവിവർമ ആരംഭിച്ച പ്രസ് നടത്താനായി ജർമനിയിൽ നിന്നുവന്ന ആളാണ് ഫ്രിറ്റ്സ് ഷ്ളിച്ചർ. പിന്നീട് ലോണാവാലിയിലേക്ക് മാറ്റിസ്ഥാപിച്ച പ്രസ് രവിവർമ അദ്ദേഹത്തിന് വിൽക്കുകയായിരുന്നു. ഇതോടെ ഷ്ളിച്ചർ അവിടെയുണ്ടായിരുന്ന രവിവർമയുടെ പെയിന്റിങ്ങുകൾ കൂടി സ്വന്തമാക്കി. അതിൽ നിന്നാണ് മൂന്നെണ്ണം ഇപ്പോൾ ലേലത്തിൽ വിറ്റത്.
Discussion about this post