ശ്രീനഗർ : കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശർമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ ഭീകര സംഘടനയാണ് കശ്മീർ ഫ്രീഡം ഫൈറ്റേഴ്‌സ്. പ്രദേശത്ത് താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളെയും ഇനിയും കൊല്ലുമെന്നും ഭീഷണി മുഴക്കി. പ്രസ്താവനയിലൂടെയാണ് ഭീകര സംഘടന ഭീഷണി മുഴക്കിയത്.
പുൽവാമയിൽ ഇന്ന് രാവിലെയാണ് ഭീകരാക്രമണം നടന്നത്. ഗ്രാമത്തിലെ ബാങ്കിൽ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവർത്തിക്കുന്നയാളാണ് സഞ്ജയ് ശർമ്മ. രാവിലെ മാർക്കറ്റിലേക്ക് പോകുന്നതിനിടെയാണ് ഭീകരർ സഞ്ജയ് ശർമ്മയ്ക്ക് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഭീകര സംഘടന രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളെയും ഹിന്ദുക്കളെയും വിനോദ സഞ്ചാരികളെയും കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയതാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ആളുകൾ ഇവിടേക്ക് കുടിയേറ്റം ചെയ്യുകയാണ്. കൊളോനിയൽ അജണ്ട നടപ്പിലാക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. അതിനാൽ ഒന്നുകിൽ വീണ്ടും ചിന്തിക്കുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറെടുക്കുക.
തങ്ങളുടെ രക്തസാക്ഷികളായ സഹോദരങ്ങളുടെ ഓരോ തുള്ളി രക്തത്തിനും പ്രതികാരം ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ഒരു മുസ്ലീമും ഹിന്ദുക്കൾക്ക് അഭയം നൽകരുത്. വരും ദിവസങ്ങളില് കൂടുതൽ ആക്രമണങ്ങൾ നടത്തി രാജ്യത്തെ മുഴുവൻ ഞെട്ടിക്കുമെന്നും ഭീകര സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
Discussion about this post