ന്യൂഡൽഹി: ഇന്ത്യയിലെ ഭാവി വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഹൈഡ്രജനാണ് നമ്മുടെ ഭാവി ഇന്ധനം. ഭാവിയിൽ ഇന്ത്യയിലെ വാഹനങ്ങൾ ഹൈഡ്രജനും ഹരിത ഇന്ധനവും ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ” ഐഡിയാസ് ഓഫ് ഇന്ത്യ” സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും വർഷങ്ങളിൽ ഗ്യാസ്, ഡീസൽ എന്നിവയ്ക്ക് പകരമായി ലിഥിയം അയൺ ബാറ്ററികൾ സ്ഥാനം പിടിക്കും. ഓരോ വർഷവും 16 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ അധികം വൈകാതെ ഇന്ത്യയിലെ കർഷകർ ഹരിത ഇന്ധനവും ഗ്രീൻ ഹൈഡ്രജനും ഉത്പാദിപ്പിക്കും. വരും വർഷങ്ങളിൽ ലിഥിയം അയൺ ബാറ്ററികളുടെ വില കുറയും. അന്താരാഷ്ട്ര വിപണികളിലേക്ക് ഇന്ത്യ വലിയ അളവിൽ ലിഥിയം കയറ്റുമതി ചെയ്യാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലിഥിയത്തിന് പുറമെ ഗ്രീൻ ഹൈഡ്രജന്റെ കയറ്റുമതി സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്. 2025ൽ ഇതിന് സാധിക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയിൽ നിന്നുള്ള ഗ്രീൻ ഹൈഡ്രജൻ കയറ്റുമതിയുടെ സാധ്യതകൾ പരിശോധിക്കുന്നതിനായി സിംഗപ്പൂരിലെ കെപ്പൽ ഇൻഫ്രാസ്ട്രക്ചറും ഇന്ത്യൻ റിന്യൂവബിൾ എനർജി ബിസിനസ്സായ ഗ്രീൻകോയും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്. 2,50,000 ടൺ ഹൈഡ്രജൻ കയറ്റുമതി നടത്തുന്നതിനുള്ള വാർഷിക കരാറിലാണ് ഒപ്പുവച്ചിരിക്കുന്നതെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Discussion about this post