ലക്‌നൗ : ഉമേഷ് പാൽ കൊലക്കേസ് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ച് വീഴ്ത്തി യുപി പോലീസ്. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. അർബാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് പോലീസിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് നടത്തിയ ഓപ്പറേഷനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഇയാളെ പോലീസ് വെടിവെച്ചിട്ടത്.
2005 ൽ ബിഎസ്പി എംഎൽഎ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. പ്രയാഗ് രാജ് സ്വദേശിയായ ഇയാൾ വെള്ളിയാഴ്ച വൈകീട്ടാണ് കൊല്ലപ്പെട്ടത്. കാറിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ഉമേഷ് പാലിനെ അക്രമി വെടിവെച്ച് കൊല്ലുകയായിരുന്നു. ഏഴ് തവണ ഉമേഷിന് നേരെ വെടിയുതിർത്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉമേഷ് പാലിന്റെ ഭാര്യ ജയ പാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എല്ലാ അതിർത്തികളിലും ബസ് സ്റ്റാന്റുകളിലും, വിമാനത്താവളത്തിലും ശക്തമായ അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post