സൂറത്ത്: രണ്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി യൂസഫ് അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പെൺകുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു യൂസഫ്. ചാച്ച എന്നാണ് കുട്ടി ഇയാളെ വിളിച്ചിരുന്നത്.
മധുരപലഹാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് കുട്ടിയെ എടുത്തു കൊണ്ട് പോയ ശേഷമാണ് പ്രതി ക്രൂരകൃത്യം നിർവഹിച്ചതെന്ന് പോലീസ് പറഞ്ഞു. പണി നടക്കുന്ന കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ ഇടത്ത് എത്തിച്ച ശേഷം ഇയാൾ കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് മൃതദേഹം സമീപത്തെ ഒരു തടാകത്തിൽ തള്ളി.
കുട്ടിയെ പതിവായി യൂസഫ് പുറത്ത് കൊണ്ട് പോയി പലഹാരങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. അന്നേ ദിവസം ഏറെ നേരമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ചു. കുട്ടിയെയും കൊണ്ട് യൂസഫ് പോകുന്നത് കണ്ടതായി അയൽക്കാർ മൊഴി നൽകി. ഇയാളെ വിളിച്ച് നോക്കിയപ്പോൾ, ഫോൺ ഓഫായിരുന്നു.
തുടർന്ന് പരിഭ്രാന്തരായ ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കുട്ടിയെയും കൂട്ടി യൂസഫ് പോയതായി മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കുട്ടിയുടെ മൃതദേഹം സമീപത്തെ തടാകത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ദേഹമാസകലം കടിയേറ്റ പാടുകൾ ഉണ്ടായിരുന്നു.
ഒട്ടും വൈകാതെ പോലീസ് യൂസഫിനെ പിടികൂടി. ഇയാൾക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, പോക്സോ, പട്ടികജാതി/ പട്ടിക വർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post