പാലക്കാട്: ത്രിപുരയിലെ കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യ തീരുമാനം ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ. ത്രിപുരയിൽ ജയിച്ചാലും തോറ്റാലും സഖ്യമുണ്ടാക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയത്. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കോൺഗ്രസ് – ബിജെപി സഹകരണം ഉണ്ടായെന്ന് എംവി ഗോവിന്ദൻ വിമർശിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞുവെന്നും ഈ വോട്ട് യുഡിഎഫിന് കിട്ടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഎം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മൂന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ നാഗാലാൻഡിലും ത്രിപുരയിലും ബിജെപി മുന്നേറുകയാണ്. രാവിലെ എട്ടുമണിക്ക് ആരംഭിച്ച വോട്ടെണ്ണൽ തുടരുകയാണ്. ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്.
Discussion about this post