കോഹിമ: ചരിത്രം തിരുത്തിക്കുറിച്ച് നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനം രൂപീകരിച്ച് 60 വർഷം പിന്നിടുമ്പോൾ നിയമസഭയിലേക്ക് രണ്ട് വനിതകൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ബിജെപിയുമായി സഖ്യത്തിലുള്ള നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാർട്ടിയാണ് ( എൻഡിപിപി) രണ്ട് വനിതകളെ നിയമസഭയിലേക്ക് അയക്കുന്നത്.
ദിമാപൂർ-111 മണ്ഡലത്തിൽ നിന്നാണ് 48 കാരിയായ ഹെകാനി ജഖാലു വിജയിച്ചത്. വെസ്റ്റേൺ അംഗാമി എസിയിൽ നിന്ന് സൽഹൗതുവോനുവോ ക്രൂസെയും വിജയിച്ചു.ഡൽഹി യൂണിവേഴ്‌സിറ്റി ബിരുദധാരിയും അദ്ധ്യാപികയുമായ ക്രൂസെയ്ക്ക് വേണ്ടി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വൻ പ്രചരണം നടത്തിയിരുന്നു.
1963ൽ സംസ്ഥാനം രൂപീകരിച്ചതിശേഷം ഒരു വനിത പോലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലായിരുന്നു.സംസ്ഥാനത്തെ വോട്ടർമാരിൽ പുരുഷന്മാരെക്കാൾ (6.52 ലക്ഷം) കൂടുതൽ വനിതകളാണ് (6.55 ലക്ഷം).
അതേസമയം നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബിജെപി അധികാരം നിലനിർത്തി. ആകെയുള്ള 60 സീറ്റിൽ 40 ഇടത്തും ബിജെപിയാണ് മുന്നിൽ എൻപിഎഫ് നാലിടത്തും എൻപിപി മൂന്നിടത്തും ലീഡ് ചെയ്യുന്നു. മറ്റുള്ളവർ 13 സീറ്റുകളിൽ മുന്നിലാണ്
Discussion about this post