മെൽബൺ :ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ബ്രിസ്‌ബേനിലെ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് നേരെയാണ് മതതീവ്രവാദികളുടെ ആക്രമണമുണ്ടായത്. ഖാലിസ്ഥാന് ഭീകര സംഘടനയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് എന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നതിന്റെ ഭാഗമായാണ് തുടർച്ചയായി ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നാണ് വിലയിരുത്തൽ.
രണ്ട് മാസത്തിനിടെ ഇത് നാലാമത്തെ സംഭവമാണ്. ബ്രിസ്‌ബേനിന്റെ തെക്ക് ഭാഗത്ത് ബർബാങ്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ശ്രീ ലക്ഷ്മി നാരായൺ ക്ഷേത്രം ഖാലിസ്ഥാൻ അനുകൂലികൾ നശിപ്പിച്ചതായി ദ ഓസ്ട്രേലിയ ടുഡേ റിപ്പോർട്ട് ചെയ്തു. മെൽബൺ ഹിന്ദു ക്ഷേത്രങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും, എന്നാൽ ഈ വെറുപ്പ് നേരിടുന്നത് വളരെ വേദനാജനകമായ അനുഭവമാണെന്നും പ്രദേശവാസിയായ രമേശ് കുമാർ പറഞ്ഞു.
ഇന്ന് രാവിലെ ക്ഷേത്ര പുരോഹിതനും ഭക്തരും വിളിച്ച് പറഞ്ഞപ്പോഴാണ് ഈക്രമണത്തെക്കുറിച്ച് താൻ അറിയുന്നത് എന്ന് ക്ഷേത്രം പ്രസിഡന്റ് സതീന്ദർ ശുക്ല പറഞ്ഞു. പോലീസ് അധികൃതരുമായി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്ന ശേഷം വിശദമായ പ്രസ്താവന നടത്തും.
നേരത്തെ ബ്രിസ്ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്താനിലെ ലാഹോർ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ തീവ്രവാദികളുടെ ഭീഷണി ഉയർന്നിരുന്നു. ഈ അക്രമം ആഗോളതലത്തിൽ സിഖ് ഫോർ ജസ്റ്റിസ്(എസ്എഫ്ജെ) ഉപയോഗിച്ചുവരുന്ന മാതൃകയാണ്. ഓസ്ട്രേലിയൻ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കുപ്രചരണങ്ങളിലൂടെയും, സൈബർ ആക്രമണങ്ങളിലൂടെയും ഭീഷണിപ്പെടുത്താനാണ് സംഘടനയുടെ ശ്രമമെന്ന് ഹിന്ദു ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ സാറ എൽ ഗേറ്റ്സ് പറഞ്ഞു.
Discussion about this post