തിരുവനന്തപുരം: രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ദേവീസന്നിധിയിൽ പൊങ്കാല അർപ്പിക്കാൻ ഭാഗ്യം സിദ്ധിച്ചതിന്റെ പുണ്യവുമായി ആറ്റുകാൽ അമ്മയുടെ ഭക്തർ വീടുകളിലേക്ക് മടങ്ങുന്നു. ഉച്ചയ്ക്ക് ശേഷം 2.30ന് പണ്ടാര അടുപ്പിലെ പൊങ്കാല ദേവിക്ക് നിവേദിച്ചതോടെ, നഗരമെങ്ങും സജ്ജരായിരുന്ന പൂജാരിമാർ ഭക്തരുടെ അടുപ്പുകളിൽ തീർത്ഥം തളിച്ചു. ഇതോടെ ദേവിക്ക് സമർപ്പിക്കപ്പെട്ട പ്രസാദത്തിന്റെ പുണ്യവുമായാണ് സ്ത്രീകളുടെ ശബരിമലയിൽ നിന്നുള്ള ഭക്തരുടെ മടക്കം.
രാവിലെ 10.30 ഓടെയാണ് ക്ഷത്രത്തിനുള്ളിലെ പൂജകളും ചടങ്ങുകളും പൂർത്തിയാക്കിയ ശേഷം പണ്ടാര അടുപ്പിൽ തീ പകർന്നത്. തിരുമേനി കെക്കേടത്ത് പരമേശ്വർ വാസുദേവൻ ഭട്ടതിരിപ്പാടാണ് മേൽ ശാന്തിയ്ക്ക് ദീപം കൈമാറിയത്. ഈ ദീപം മേൽ ശാന്തി സഹ മേൽശാന്തിമാർക്ക് കൈമാറി. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുൻവശത്തെ പണ്ടാരയടുപ്പിലുമാണ് സഹമേൽശാന്തിമാർ തീ പകർന്നത്. ഇതിന് പിന്നാലെ സ്ത്രീകൾ പൊങ്കാല അടുപ്പുകളിൽ തീ പകർന്നു.
കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷവും ഭക്തർ വീടുകളിലാണ് പൊങ്കാല അർപ്പിച്ചിരുന്നത്. അതിനാൽ അഭൂതപൂർവമായ ഭക്തജനത്തിരക്കിനാണ് ഇത്തവണ തലസ്ഥാന നഗരം സാക്ഷ്യം വഹിച്ചത്. ഇതര ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള ഭക്തർ ഇത്തവണയും ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു.
പൊങ്കാലയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം രാത്രി 8.00 വരെ ഭാഗികമായി തുടരും. നിവേദ്യമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി ബസുകളിലും സ്വകാര്യ വാഹനങ്ങളിലും ഭക്തർ വീടുകളിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ നഗരത്തിന്റെ മിക്കയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
Discussion about this post