ന്യൂഡൽഹി; വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. ഇന്നലെ നചന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ചത്. ഇന്ത്യയ്‌ക്കെതിരെ മനുഷ്യാവാകാശ ലംഘനം ആരോപിക്കുന്നതിന് മുൻപ് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് വിദേശകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ജഗ്പ്രീത് കൗർ കർശന നിർദ്ദേശം നൽകി. ജനങ്ങൾക്ക് സ്വാതന്ത്ര്യവും സാമൂഹിക നീതിയും നിഷേധിക്കപ്പെടുമ്പോൾ പാകിസ്താൻ ലോകത്തോട് ശരിയും തെറ്റും കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ജനങ്ങൾക്ക് ജനാധിപത്യം നഷ്ടപ്പെടുമ്പോൾ ലോകത്തോട് ശരിയും തെറ്റും എന്താണ് പ്രസംഗിക്കുന്നതിലാണ് പാകിസ്താന്റെ ശ്രദ്ധ മുഴുവനും. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാനും സ്വന്തം ജനതയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിലുമുള്ള ദയനീയമായ റെക്കോർഡ് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇന്ത്യ പാകിസ്താനെ ഉപദേശിക്കുന്നുവെന്ന് ജഗ്പ്രീത് കൗർ വ്യക്തമാക്കി.
പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ജമ്മു കശ്മീരിനെ ‘അധിനിവേശം’ എന്ന് പരാമർശിക്കുകയും ഇന്ത്യ അതിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ പാകിസ്താന് വീണ്ടും മറുപടി നൽകിയത്.
പാക് സർക്കാറുകളും നിയമങ്ങളും നയങ്ങളും ഏഴു പതിറ്റാണ്ടുകളായി തങ്ങളുടെ ജനങ്ങൾക്ക് മനുഷ്യാവകാശ അവകാശങ്ങൾ നിഷേധിക്കുകയും യഥാർത്ഥ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സമത്വം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയെയും കുറിച്ചുള്ള അവരുടെ പ്രതീക്ഷകളെ ഇല്ലാതാക്കുകയും ചെയ്തു എന്നത് വിരോധാഭാസമാണെന്ന് ഇന്ത്യ വിമർശിച്ചു.
മനുഷ്യാവകാശങ്ങളുടെ ചാമ്പ്യന്മാരായി പാകിസ്താൻ വേഷമിടുമ്പോൾ, രാജ്യത്തിന്റെ ഭരണകൂടം മുമ്പ് തീവ്രവാദ ഗ്രൂപ്പുകളെ സൃഷ്ടിക്കുകയും അഫ്ഗാനിസ്ഥാനിലും ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ആക്രമണം നടത്തുന്നതിന് അവരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇന്ത്യ തുറന്നടിച്ചു.
പാകിസ്താൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായി ഇന്ത്യ മറുപടി നൽകാനുള്ള അവകാശം വിനിയോഗിക്കുകയാണ്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് പാകിസ്താൻ പ്രതിനിധി വാചാലനാകുന്നത് ഞങ്ങൾ വീണ്ടും കേട്ടു. ആദ്യം അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ ഞങ്ങൾ നിഷേധിക്കുന്നു. ശരിയും തെറ്റും, സത്യങ്ങളും അസത്യങ്ങളും, പ്രതീക്ഷയും നിരാശയും സംബന്ധിച്ച് ലോകത്തോട് പ്രസംഗിക്കുന്നതിലാണ് പാകിസ്താന്റെ മുഴുവൻ ശ്രദ്ധയുമെന്ന് ജഗ്പ്രീത് കൗർ പറഞ്ഞു.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്താന്റെ ഭീകരവാദത്തെ സഹായിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങൾ ഉത്തരവാദികളാണെന്നും, ഇപ്പോൾ പാകിസ്താൻ തീവ്രവാദ സംഘടനകളെ വളർത്തുന്ന സ്വന്തം ദുഷിച്ച ഭരണകൂട നയങ്ങളുടെ ഇരയാകുന്നതിൽ അതിശയിക്കാനില്ലെന്നും ഇന്ത്യ കൂട്ടിച്ചേർത്തു.










