ഇസ്ലാമാബാദ്: ഇന്ത്യയിലെ ഡിജിറ്റൽ വികസനത്തെ തുറന്ന് പ്രശംസിച്ച് പാകിസ്താൻ വിദേശ നയ വിദഗ്ധൻ. ഇന്ത്യയിലെ ഡിജിറ്റൽ ലോകത്തിന്റെ വളർച്ച കാണുമ്പോൾ ഭാവിയിലെ മറ്റൊരു സ്ഥലം സന്ദർശിക്കുന്നത് പോലെയാണെന്ന് പാകിസ്താൻ വിദേശ നയ വിദഗ്ധൻ ഉസൈൻ യൂനുസ് പറഞ്ഞു. രാഷ്ട്രീയത്തിനും സ്വാർത്ഥ താത്പര്യങ്ങൾക്കും വേണ്ടി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
അറ്റ്ലാന്റിക് കൗൺസിലിന്റെ സൗത്ത് ഏഷ്യ സെന്ററിലെ പാകിസ്താൻ ഇനിഷ്യേറ്റീവ് ഡയറക്ടറായ ഉസൈർ യൂനുസ് ‘ദ പാകിസ്താൻ എക്‌സ്പീരിയൻസ്’ എന്ന പേരിലുള്ള ഒരു സ്വകാര്യ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അടുത്തിടെ ഇന്ത്യ സന്ദർശിച്ചപ്പോഴുണ്ടായ തന്റെ അനുഭവത്തെക്കുറിച്ചും സ്വന്തം നാട്ടിലെ കുതിച്ചുയരുന്ന പണപ്പെരുപ്പത്തെക്കുറിച്ചും ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റങ്ങളെക്കുറിച്ചും ഇന്ത്യയിലെ സാമുദായിക സൗഹാർദ്ദത്തെക്കുറിച്ചും അദ്ദേഹം വാചാലനായി.
ഇന്ത്യക്കാർ ഊർജ്ജത്താൽ നിറഞ്ഞിരിക്കുന്നു. അവർ പോസിറ്റീവ് വൈബുകളുളുള്ളവരാണ് ‘ഇത് ഞങ്ങളുടെ നിമിഷമാണ്, ഇപ്പോഴല്ലെങ്കിൽ ഒരിക്കലും എന്ന മനോഭാവവും പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാർക്ക് ഈ മനോഭാവം നൽകുന്നത് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപവും സമ്പദ്വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യാനുള്ള ശ്രമങ്ങളുമാണ്. ഡിജിറ്റൽ പേയ്മെന്റ് പ്രവർത്തനക്ഷമമാക്കുന്നതിനായി മുംബൈയിലെ ഒരു ചെരുപ്പുകാരൻ തന്റെ ഉപഭോക്താക്കൾക്ക് ഒരു ക്യുആർ കോഡ് സ്‌കാനർ സജീകരിച്ചിരിക്കുന്നത് കണ്ടപ്പോൾ തനിക്ക് വളരേയേറെ മതിപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾ ഹോട്ടലിൽ ചെന്ന് ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ പോകുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നി. ഭക്ഷണത്തിന് പണം നൽകാതെ കടയുടമ തന്റെ ഉപഭോക്താക്കളെ പോകാൻ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുകയായിരുന്നു. അപ്പോൾ ഒരു PayTm QR കോഡ് ഉണ്ടെന്നും ഉപഭോക്താക്കൾ പണമടയ്ക്കാൻ കോഡ് സ്‌കാൻ ചെയ്യുകയാണെന്നും മനസിലാക്കി. വ്യാപാരി തന്റെ ഉപഭോക്താക്കളെ പരിചരിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, പണം ലഭിക്കുമ്പോഴെല്ലാം സ്മാർട്ട് സ്പീക്കറുകൾ ഒരു അറിയിപ്പ് നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്കോട്ടിനടുത്തുള്ള തന്റെ പിതാമഹന്റെ ഗ്രാമമായ ഗെഡ് ബഗസ്രയിൽ 3,000 മാത്രമാണ് ജനസംഖ്യ. പക്ഷേ അവിടെ 4ജി എൽടിഇ ആക്സസ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”എന്റെ പൂർവ്വികരെ അടക്കം ചെയ്തിരിക്കുന്ന ഒരു ദർഗ സന്ദർശിക്കാൻ പിതാവ് എന്നോട് ആവശ്യപ്പെട്ടു. ദർഗയ്ക്ക് അടുത്തുള്ള പൂക്കടയിൽ പോലും പോലും ഉപഭോക്താക്കൾക്കായി ഒരു ക്യുആർ കോഡ് സജീകരിച്ചിരിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.










