തൃശൂർ: നരേന്ദ്രമോദി സർക്കാർ ഈ അടുത്ത കാലത്തായി ചെയ്ത ഏറ്റവും വലിയ കാര്യം പോപ്പുലർ ഫ്രണ്ടിനെ ഈ രാജ്യത്ത് എന്നന്നേക്കുമായി നിരോധിച്ച് കേരളത്തെ രക്ഷിക്കാൻ തയ്യാറായതാണെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപിയുടെ ജനശക്തി പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അംഗീകരിക്കില്ല. കാരണം അവർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ നീരാളിപ്പിടുത്തത്തിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബിജെപിയ്ക്ക് രാജ്യസുരക്ഷയുടെ കാര്യത്തിലും,അക്രമികളെ അടിച്ചമർത്തുന്ന കാര്യത്തിലും തീവ്രവാദികളെ കൽത്തുറങ്കിലടയ്ക്കുന്ന കാര്യത്തിലും വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ലൈഫ് മിഷൻ അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവവശങ്കരനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ലൈഫ് മിഷൻ കേസിൽ പിണറായി വിജയൻ ജനങ്ങളോട് മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സ്വർണക്കള്ളക്കടത്ത് വിഷയത്തിൽ കമ്യൂണിസ്റ്റുകാർ മിണ്ടാതിരിക്കുകയാണ്. അവർ മറുപടി പറയുന്നില്ല. കേരളത്തിലെ ജനങ്ങൾ ഈ സ്വർണക്കള്ളക്കടത്തിൽ വെറുതെ വിടുമെന്നാണോ കരുതിയിരിക്കുന്നത് 2024 ലെ തിരഞ്ഞെടുപ്പിൽ അവർ ഉത്തരം പറയിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാർ, എല്ലാ പോസ്റ്റിലും പാർട്ടിക്കാരെ തിരുകി കയറ്റുന്ന തിരക്കിലാണ്. കോൺഗ്രസുകാരെ കൊണ്ടും കമ്യൂണിസ്റ്റുകാരെകാണ്ടും കേരളത്തിലെ വികസനം സാധ്യമല്ല. ഒരു തീ മാർച്ച് 2 ന് കത്തിപ്പടർന്നിരിക്കുന്നു. ഇന്ന് 12 ാം തീയതിയാണ് ഇന്നും അവർ അതിന് പരിഹാരം കണ്ടെത്തിയിട്ടില്ല. എന്താണ് അവർ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ജനങ്ങൾ അക്രമത്തെയും കമ്യൂണിസ്റ്റുകാരുടെ അക്രമ രാഷ്ട്രീയത്തെയും അംഗീകരിക്കുന്നില്ല. മുമ്പുണ്ടായിരുന്ന ഒന്നാം യുപിഎ സർക്കാർ, കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഒന്നിച്ചു ഭരിച്ച സർക്കാരാണ്. അവർ കേരളത്തിന് വേണ്ടി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. 2009മുതൽ 2014 വരെ നികുതി, ഗ്രാന്റ് തുടങ്ങിയ ഇനങ്ങളിൽ 45,900 കോടി രൂപയാണ് സംസ്ഥാനത്തിന് നൽകിയത്. എന്നാൽ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് 115,000 കോടി രൂപയാണ് കേരളത്തിന് നൽകിയത്. 45,900 ഉം 1,15000 കോടിരൂപയും തമ്മിലുള്ള വ്യത്യാസത്തിന് കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഉത്തര പറയാൻ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post