ശ്രീനഗർ: ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമായ ഇന്ദിരാഗാന്ധി ടുലിപ് ഗാർഡൻ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി. കശ്മീരിൽ ദാൽ തടാകത്തിനും സബർവാൻ കുന്നുകൾക്കുമിടയിലാണ് ഈ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. ഈ മാസം 19ാം തിയതി മുതൽ പൂന്തോട്ടം വിനോദസഞ്ചാരികൾക്കായി തുറന്ന് നൽകും. 52.5 ഹെക്ടറിലായി 1050 വരികളിലായിട്ടാണ് ടുലിപ് പൂക്കൾ നിറഞ്ഞ് നിൽക്കുന്നത്.
സഞ്ചാരികൾക്ക് തുറന്ന് നൽകുന്നതിന് മുൻപുള്ള അറ്റകുറ്റപ്പണികളാണ് നിലവിൽ പൂന്തോട്ടത്തിൽ നടക്കുന്നത്. വ്യത്യസ്ത നിറങ്ങളിലുള്ള 15 ലക്ഷത്തോളം ടുലിപ് പൂക്കളാണ് ഈ പൂന്തോട്ടത്തിലാകെ നിറഞ്ഞ് നിൽക്കുന്നത്. ടുലിപിന് പുറമെ ഹയാസിന്ത്‌സ്, ഡാഫോഡിൽസ്, മസ്‌കാരി, സൈക്ലമെൻസ് തുടങ്ങീ വ്യത്യസ്ത തരം പൂക്കളും ഈ പൂന്തോട്ടത്തിലുണ്ട്.
സബർവാൻ മലനിരകളുടെ താഴെയാണ് പൂന്തോട്ടം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച പൂന്തോട്ടം സഞ്ചാരികൾക്കായി തുറന്ന് നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അലങ്കാര പണികൾ പൂർത്തിയാകാത്തതിനാൽ നീട്ടി വയ്ക്കുകയായിരുന്നുവെന്ന് പൂന്തോട്ടത്തിന്റെ നടത്തിപ്പ് ചുമതലയുള്ള മുഷ്താഖ് അഹമ്മദ് മിർ പറഞ്ഞു. പകലും രാത്രിയും നിർത്താതെയുള്ള പണികളാണ് ഇവിടെ നടക്കുന്നത്. കശ്മീരിന് പുറത്ത് നിന്നും ലക്ഷക്കണക്കിന് സഞ്ചാരികളെ ഈ വർഷവും പ്രതീക്ഷിക്കുന്നതായി മുഷ്താഖ് പറയുന്നു.
കഴിഞ്ഞ വർഷം രണ്ട് ലക്ഷത്തിലധികം ആളുകളാണ് പൂന്തോട്ടം സന്ദർശിച്ചത്. 2008ലാണ് ഇവിടം ആദ്യമായി സഞ്ചാരികൾക്കായി തുറന്ന് നൽകുന്നത്. അഞ്ച് മുതൽ ആറ് ആഴ്ച വരെയാണ് ടുലിപ് പൂവിടുന്നത്. മാർച്ച്-ഏപ്രിൽ മാസമാണ് പൊതുവെ ഇവയുടെ സീസൺ ആയി പറയുന്നത്. തണുത്ത കാലാവസ്ഥയാണ് ഇവയ്ക്ക് അനുയോജ്യം. ചൂടുള്ള കാലാവസ്ഥയെ അതിജീവിക്കാൻ ഇവയ്ക്ക് സാധിക്കില്ല.
Discussion about this post