ന്യൂഡൽഹി : വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി കുറച്ച് തദ്ദേശീയമായ വികസിപ്പിച്ച വസ്തുക്കളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാൻ സുപ്രധാന നീക്കങ്ങളുമായി രാജ്യം. ട്രെയിനുകളിലും ലോക്കോമോട്ടീവുകളിലും ഉപയോഗിക്കുന്ന ചക്രങ്ങളുടെ ഇറക്കുമതി കുറയ്ക്കാനുളള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. 1960 മുതൽ ചെക്ക് റിപ്പബ്ലിക്, ബ്രസീൽ, റൊമാനി, ജപ്പാൻ, ചൈന, യുക്രെയ്ൻ, റഷ്യ, യുകെ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇവ ഇറക്കുമതി ചെയ്തിരുന്നത്. ഇപ്പോൾ ”മേക്ക് ഇൻ ഇന്ത്യ”യുടെ ഭാഗമായി ചക്രങ്ങൾ തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
2022-23 ൽ 520 കോടി വിലതിക്കുന്ന 80,000 ചക്രങ്ങൾ ചൈന, റഷ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. ബാക്കി 40,000 എണ്ണം സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്നാണ് വാങ്ങിയത്. എന്നാൽ 2026 ഓടെ കൂടുതൽ സെമി-ഹൈസ്പീഡ് ട്രെയിനുകൾ ആരംഭിക്കുകയും ചിക്രങ്ങളുടെ ആവശ്യകത പ്രതിവർഷം രണ്ട് ലക്ഷമായി ഉയരുകയും ചെയ്യുമെന്നാണ് ഇന്ത്യൻ റെയിൽവേ പ്രതീക്ഷിക്കുന്നത്.
നിലവിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് പ്രതിവർഷം 40,000 ചക്രങ്ങൾ റെയിൽ വേയ്ക്കായി നിർമ്മിക്കാൻ സാധിക്കും. അടുത്ത 20 വർഷത്തിനുള്ളിൽ പ്രതിവർഷം 80,000 ചക്രങ്ങൾ നിർമിക്കുന്നതിനായി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ടെൻഡർ വിളിച്ചിരുന്നു. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ), ഭാരത് ഫോർജ്, രാമകൃഷ്ണ ഫോർജിംഗ്സ് എന്നീ കമ്പനികളാണ് ‘മേക്ക് ഇൻ ഇന്ത്യ’ ടെൻഡറിനായി രംഗത്തെത്തിയത്.
എല്ലാ വർഷവും 600 കോടി രൂപയ്ക്ക് റെയിൽവേ 80,000 ചക്രങ്ങൾ വാങ്ങും. രാജ്യത്തെ ആവശ്യങ്ങൾക്ക് ശേഷം ഈ ചക്രങ്ങളൾ കയറ്റുമതി ചെയ്യാനും അനുമതിയുണ്ട്. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതോടെ, ഇന്ത്യൻ റെയിൽവേ തങ്ങളുടെ ലോക്കോമോട്ടീവുകൾക്കും ആഭ്യന്തര ട്രെയിനുകൾക്കും ആവശ്യമായ ചക്രങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post