ടോറന്റോ : 700 ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനേഡിയൻ ബോർഡർ സെക്യൂരിറ്റി ഏജൻസി (സിബിഎസ്എ) നാടുകടത്തൽ നോട്ടീസ് അയച്ചത്. കോഴ്സ് കാലാവധി പൂർത്തിയാക്കിയ ശേഷം ഈ വിദ്യാർത്ഥികൾ കാനഡയിൽ പിആറിന് അപേക്ഷിച്ചപ്പോഴാണ് വഞ്ചിക്കപ്പെട്ടുവെന്ന വിവരം ഇവർ തിരിച്ചറിയുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ജലന്ധറിലെ ബ്രിജേഷ് മിശ്ര എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള എഡ്യുക്കേഷൻ മൈഗ്രേഷൻ സർവീസസ് വഴി 700 ഓളം വിദ്യാർത്ഥികൾ പഠന വിസയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷകൾ 2018 മുതൽ 2022 വരെ ഫയൽ ചെയ്തിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശന ഫീസ് ഉൾപ്പെടെ എല്ലാ ചെലവുകൾക്കുമായി ഓരോ വിദ്യാർത്ഥിയിൽ നിന്നും 16 മുതൽ 20 ലക്ഷം രൂപ വരെ ഇവർ ഈടാക്കി.
എന്നാൽ ടൊറന്റോയിൽ ഇറങ്ങി ശേഷം വിദ്യാർത്ഥികൾ ഹംബർ കോളേജിലേക്ക് പോകുമ്പോൾ, മിശ്രയിൽ നിന്ന് അവർക്ക് സന്ദേശം ലഭിച്ചു. കോളേജിൽ സീറ്റ് തീർന്നുവെന്നും ആറ് മാസത്തിന് ശേഷം അടുത്ത സെമസ്റ്റർ ആരംഭിക്കുന്നത് വരെ കാത്തിരിക്കണമെന്നുമാണ് മിശ്ര പറഞ്ഞത്. അല്ലെങ്കിൽ അവർക്ക് മറ്റേതെങ്കിലും കോളേജിൽ പ്രവേശനം നേടാമെന്നും ഇയാൾ വ്യക്തമാക്കി. തുടർന്ന് കോളേജ് ഫീസ് ഇയാൾ വിദ്യാർത്ഥികൾക്ക് തിരികെ നൽകി.
ഇതോടെ മിശ്ര പറഞ്ഞത് പ്രകാരം വിദ്യാർത്ഥികൾ മറ്റ് കോളേജുകളിൽ പോയി 2 വർഷത്തെ ഡിപ്ലോമ കോഴ്‌സുകളിൽ പ്രവേശനം നേടി. ഇവർക്ക് വർക്ക് പെർമിറ്റും ലഭിച്ചു.
കാനഡയിൽ സ്ഥിരതാമസമാക്കാൻ വിദ്യാർത്ഥികൾ അപേക്ഷ ഇമിഗ്രേഷൻ വകുപ്പിന് സമർപ്പിച്ചു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. സിബിഎസ്എ വിദ്യാർത്ഥികൾക്ക് വിസ അനുവദിച്ചതിന്റെ രേഖകൾ പരിശോധിക്കുകയും അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. വിശദീകരണത്തിന് അവസരം നൽകിയതിന് ശേഷമാണ് നാടുകടത്തൽ നോട്ടീസ് നൽകിയത്. എന്നാൽ വിദ്യാർത്ഥികളെ മിശ്ര കബളിപ്പിച്ചതായി തെളിയിക്കാൻ സാധിച്ചിട്ടില്ല.
കബളിപ്പിക്കപ്പെട്ട വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ജലന്ധറിലെ ഏജന്റുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, അയാളുടെ ഓഫീസ് പൂട്ടിയ നിലയിൽ കണ്ടെത്തി. അയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
Discussion about this post