ന്യൂഡൽഹി: മനുഷ്യന് പകരം കമ്പ്യൂട്ടറുകൾ ലോകം ഭരിക്കുമെന്ന എൺപതുകളിലെയും, മനുഷ്യന് പകരം റോബോട്ടുകൾ ലോകം ഭരിക്കുമെന്ന തൊണ്ണൂറുകളിലെയും അതിശയോക്തിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി, മനുഷ്യന് പകരം നിർമിത ബുദ്ധി ലോകം ഭരിക്കുമെന്ന യാഥാർത്ഥ്യത്തിലേക്ക് വാതിൽ തുറക്കുകയാണ്, ചാറ്റ് ജിപിടി. ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പായ ചാറ്റ് ബോട്ട്- ജിപിടി 4, സാങ്കേതിക വിദഗ്ധരെയും അമ്പരപ്പിച്ചു കൊണ്ട് ലോകത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മനുഷ്യ മസ്തിഷ്കവുമായി ഏറ്റവും കൂടുതൽ സാമ്യം പുലർത്തുന്ന കണ്ടുപിടുത്തം എന്നാണ് ജിപിടി 4നെ ‘ഓപ്പൺ എ ഐ‘ വിശേഷിപ്പിക്കുന്നത്. സമീപ ഭാവിയിൽ തന്നെ, ലക്ഷോപലക്ഷം മനുഷ്യരെ തൊഴിൽ രഹിതരാക്കാൻ ഈ വിരുതന് സാധിക്കും. ടെലി മാർക്കറ്റർമാർ, ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകർ, പകർത്ത് എഴുത്തുകാർ, കണ്ടന്റ് എഴുത്തുകാർ, ഒരുപരിധി വരെ മാദ്ധ്യമ ലേഖകർ എന്നിവർക്ക് പകരം നിൽക്കാൻ നിഷ്പ്രയാസം സാധികുന്ന തരത്തിലാണ് ജിപിടി-4ന്റെ രൂപകൽപ്പന എന്നാണ് റിപ്പോർട്ട്.
മറുപടി നൽകുക എന്നതിനൊപ്പം, ചോദ്യങ്ങൾ ചോദിക്കുക എന്ന കഴിവാണ് ജിപിടി-4ന്റെ ഏറ്റവും വലിയ സവിശേഷത. മനുഷ്യർക്ക് പകരം തനിക്ക് ചെയ്യാൻ സാധിക്കും എന്ന് അവകാശപ്പെട്ട് 20 തൊഴിലുകളുടെ പട്ടിക ജിപിടി-4 തന്നെ പുറത്ത് വിട്ടിട്ടുണ്ട്. ഈ തൊഴിലുകൾ ചെയ്യുന്നതിലൂടെ, മനുഷ്യനുമായി കുറേക്കൂടി താദാത്മ്യം പ്രാപിക്കാൻ തനിക്ക് സാധിക്കുമെന്നും ജിപിടി-4 സ്വയം പ്രഖ്യാപിക്കുന്നു.
ഡേറ്റ എൻട്രി ക്ലാർക്ക്, കസ്റ്റമർ സർവീസ് റെപ്രസന്റേറ്റീവ്, പ്രൂഫ് റീഡർ, വിവർത്തകൻ, മാർക്കറ്റ് റിസർച്ച് അനലിസ്റ്റ്, സോഷ്യൽ മീഡിയ മാനേജർ, ട്രാൻസ്ക്രിപ്ഷനിസ്റ്റ്, ന്യൂസ് റിപ്പോർട്ടർ, ട്രാവൽ ഏജന്റ്, എച്ച് ആർ റിക്രൂട്ടർ തുടങ്ങിയ ജോലികൾ ചെയ്യുന്നവർക്കും എട്ടിന്റെ പണിയാണ് ചാറ്റ് ജിപിടി സമീപ ഭാവിയിൽ നൽകാൻ പോകുന്നത്. നൈസർഗികത ആവശ്യമുള്ള ഈ ജോലികളിൽ പലതും നിർമിത ബുദ്ധി ഏറ്റെടുക്കുന്നതോടെ, ഈ മേഖലകളിൽ പണിയെടുക്കുന്ന മനുഷ്യരുടെ കാര്യം ഏറെക്കുറെ കുഴപ്പത്തിലാകും.
Discussion about this post