മുംബൈ: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ ഗുജറാത്ത് ജയന്റ്സിന് തകപ്പൻ ജയം. പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഡൽഹിയെ 11 റൺസിനാണ് ഗുജറാത്ത് വീഴ്ത്തിയത്. ലോറ വോൾവാർട്ടിന്റെയും ആഷ്ലി ഗാർഡ്നറുടെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളും ബൗളർമാരുടെ മികച്ച പ്രകടനവുമാണ് ഗുജറാത്തിന് ജയമൊരുക്കിയത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കെതിരെ ഗുജറാത്ത് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുത്തു. വോൾവാർട്ട് 45 പന്തിൽ 57 റൺസ് എടുത്തപ്പോൾ, ഗാർഡ്നർ 33 പന്തിൽ 51 റൺസ് നേടി പുറത്താകാതെ നിന്നു. ഹർലീൻ ഡിയോൾ 31 റൺസെടുത്തു.
മറുപടി ബാറ്റിംഗിൽ ഡൽഹിയുടെ പോരാട്ടം 18.4 ഓവറിൽ 136 റൺസിൽ അവസാനിച്ചു. ഗുജറാത്തിന് വേണ്ടി ആഷ്ലി ഗാർഡ്നർ, കിം ഗാർത്ത്, തനൂജ കൻവർ എന്നിവർ 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ക്യാപ്ടൻ സ്നേഹ് റാണക്കും ഹർലീൻ ഡിയോളിനും ഓരോ വിക്കറ്റ് ലഭിച്ചു. 36 റൺസെടുത്ത മാരിസാനെ കാപ്പ്, 25 റൺസ് എടുത്ത അരുന്ധതി റെഡ്ഡി, 22 റൺസ് എടുത്ത ആലീസ് കാപ്സി എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും നിലയുറപ്പിക്കാൻ സാധിക്കാത്തത് ഡൽഹിക്ക് തിരിച്ചടിയായി.
Discussion about this post