ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈക്കോടതിയിൽ. ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനൽകുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം.ഇത് ഇന്ത്യൻ പൗരന്മാർക്കും സംഘടനകൾക്കും മാത്രമേ അവകാശം നൽകുന്നുള്ളൂയെന്നും ട്വിറ്റർ വിദേശിയാണെന്നും സർക്കാരിന്റെ അഡീഷണൽ സോളിസിറ്റർ ജനറൽ ആർ ശങ്കരനാരായണൻ വ്യക്തമാക്കി.
2021 ഫെബ്രുവരി 2 നും 2022 ഫെബ്രുവരി 28 നും ഇടയിൽ കേന്ദ്രം ചില ട്വീറ്റുകൾക്ക് നിരോധനംം ഏർപ്പെടുത്തുകയും അക്കൗണ്ട് നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കമ്പനി ഇതിനെതിരെ കേടതിയെ സമീപിക്കുകയായിരുന്നു. ഉപയോക്താക്കൾക്കും ട്വിറ്ററിനും നോട്ടീസ് നൽകാതെ കേന്ദ്രസർക്കാരിന് ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നിർദ്ദേശങ്ങൾ ഏകപക്ഷീയമാണെന്നായിരുന്നു ട്വിറ്ററിന്റെ വാദം. എന്നാൽ ട്വിറ്റർ ഒരു വിദേശ സ്ഥാപനമായതിനാൽ ആർട്ടിക്കിൾ 19 പ്രകാരമുള്ള അവകാശങ്ങൾ ലഭിക്കുകയില്ലെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു.
കശ്മീരിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ട്, എൽടിടിഇ നേതാവ് പ്രഭാകരൻ ജീവിച്ചിരിക്കുന്നുണ്ടെന്ന് വാദിക്കുകയും സംഘടനയ്ക്കായി ആളെ കൂട്ടാൻ ശ്രമിക്കുകയും ചെയ്ത അക്കൗണ്ട്, മുതലായവയ്ക്കാണ് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയത്. രാജ്യസുരക്ഷയെ കരുതി ചെയ്ത നടപടിയെ ട്വിറ്റർ എതിർക്കുകയായിരുന്നു.
Discussion about this post