ന്യൂഡൽഹി: ബ്രഹ്മപുരം വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. ഭരണ നിർവഹണത്തിലുള്ള വീഴ്ചയാണ് അത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ. സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസ് എകെ ഗോയൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിമർശനം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ട്രൈബ്യൂണൽ സ്വമേധയാ കേസെടുത്തത്.
അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവും നടപടി ക്രമങ്ങളുടെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ കൂടി സാന്നിധ്യത്തിലായിരുന്നു സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. ബ്രഹ്മപുരം തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് ജസ്റ്റിസ് എ.കെ ഗോയൽ പറഞ്ഞു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം സർക്കാരിനാണെന്നും അതിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണ്. വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ 500 കോടി രൂപയുടെ പിഴ സർക്കാരിൽ നിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ബ്രഹ്മപുരത്തെ തീ പൂർണമായും അണച്ചതായി സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികളും സർക്കാർ അറിയിച്ചു.
കേരള ഹൈക്കോടതി തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാൽ സർക്കാരിനെതിരെ കേസെടുത്തിട്ടുണ്ട്. കേസിന്റെ നടപടിക്രമങ്ങൾ നടക്കുന്നതിനാൽ സമാന്തരമായ മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തു നിന്നുമുണ്ടാകരുതെന്ന് സംസ്ഥാന സർക്കാർ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം പൂർണമായും അംഗീകരിക്കാൻ ബെഞ്ച് തയ്യാറായില്ല. ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ തങ്ങൾ ഇടപെടുന്നതല്ലെന്നും ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായ ഇടപെടലുകൾ തങ്ങളുടെ ഭാഗത്തു നിന്നുമുണ്ടാകില്ലെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
Discussion about this post