കൊല്ലം: അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. രാവിലെ 9.35നാണ് രാഷ്ട്രപതി അമൃതാനന്ദമയി മഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു.
മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ അമൃതസ്വരൂപാനന്ദ പുരിയും രാഷ്ട്രപതിയെ സ്വീകരിക്കാൻ ആശ്രമ കവാടത്തിലെത്തി. തുടർന്ന് രാഷ്ട്രപതി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം അമൃതാനന്ദമയി മഠത്തിലെത്തിയിരുന്നു.
അമൃതാനന്ദമയീ ദേവിയുമായി അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം ആശ്രമത്തിലെ കാളീക്ഷേത്രത്തിൽ ദ്രൗപദി മുർമു ദർശനം നടത്തി. ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാൻ എത്തിയിരുന്ന മെക്സിക്കോയിൽ നിന്നുള്ള 6 പാർലമെന്റ് അംഗങ്ങളുമായി രാഷ്ട്രപതി അനൗപചാരിക കൂടിക്കാഴ്ച നടത്തി.
തുടർന്ന് അമൃതാനന്ദമയി മഠം നടത്തുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ വിവരങ്ങൾ രാഷ്ട്രപതി മനസിലാക്കി. ആശ്രമത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് ഡോക്ടർ മനീഷ വി രമേഷ് രാഷ്ട്രപതിക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് രാഷ്ട്രപതി ആശ്രമത്തിൽ നിന്ന് മടങ്ങി.
കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡി ഐ ജി ആർ നിശാന്തിനി, കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അനുഗമിച്ചു.
Discussion about this post