മുംബൈ: അവസാന മത്സരത്തിൽ യുപി വാറിയേഴ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റൽസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. 8 കളികളിൽ 6 ജയവും 2 തോൽവിയും അടക്കം 12 പോയിന്റുകൾ നേടി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയാണ് ഡൽഹി നോക്കൗട്ട് കളിക്കാതെ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്.
തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി 12 പോയിന്റുകൾ നേടി മുംബൈ ഇന്ത്യൻസും ഡൽഹിക്കൊപ്പം എത്തിയെങ്കിലും, നെറ്റ് റൺ റേറ്റിലെ മുൻതൂക്കമാണ് ഡൽഹിക്ക് അനുഗ്രഹമായത്. ഇതോടെ, പോയിന്റ് പട്ടികയിൽ മൂന്നാമതുള്ള യുപി വാറിയേഴ്സുമായുള്ള എലിമിനേറ്ററിലേക്ക് മുംബൈ എത്തിപ്പെട്ടു. ഈ മത്സരത്തിൽ വിജയിക്കുന്നവരാകും ഫൈനലിൽ ഡൽഹിയുടെ എതിരാളികൾ. നാലും അഞ്ചും സ്ഥാനങ്ങളിലുള്ള ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്സും ടൂർണമെന്റിൽ നിന്നും നേരത്തേ പുറത്തായിരുന്നു.
ബാംഗ്ലൂരിനെതിരെ 4 വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത മുംബൈ, ബാംഗ്ലൂരിനെ 20 ഓവറിൽ 9 വിക്കറ്റിന് 125 റൺസിൽ ഒതുക്കി. മറുപടി ബാറ്റിംഗിൽ മുംബൈ 16.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 3 വിക്കറ്റുകൾ വീഴ്ത്തുകയും പുറത്താകാതെ 31 റൺസ് എടുക്കുകയും ചെയ്ത അമേലിയ കെർ ആണ് മുംബൈയുടെ വിജയ ശിൽപ്പി.
യുപി വാറിയേഴ്സിനെതിരെ 5 വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കെതിരെ യുപി 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് എടുത്തു. 17.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്ത് ഡൽഹി ഫൈനൽ പ്രവേശനം ആഘോഷമാക്കി. 3 വിക്കറ്റുകൾ വീഴ്ത്തുകയും പുറത്താകാതെ 34 റൺസുമായി ഡൽഹിയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ആലീസ് കാപ്സിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
മാർച്ച് 24 വെള്ളിയാഴ്ച രാത്രി 7.30ന് മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് യുപി- മുംബൈ എലിമിനേറ്റർ. മാർച്ച് 26ന് രാത്രി 7.30ന് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിലാണ് ഫൈനൽ.
Discussion about this post