ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. മേഖലയിൽ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്നതായും പാക് അധീന കശ്മീരിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു. ജനീവയിൽ നടക്കുന്ന മനുഷ്യാവകാശ കൗൺസിലിലാണ് പ്രവർത്തകർ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
പ്രദേശവാസികളെ ഭീഷണിപ്പെടുത്താനും മറ്റും പാകിസ്താൻ സൈന്യം ഭീകരരെ ഉപയോഗിക്കുന്നുണ്ടെന്ന് യൂറോപ്പ് സോൺ പ്രസിഡന്റ് അംജദ് യൂസഫ് പറഞ്ഞു. ” പിഒകെയിൽ താമസിക്കുന്ന ആളുകളുടെ സ്ഥിതി വളരെ മോശമാണ്. പാകിസ്താൻ എല്ലായിടത്തും ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന് ഇവിടുത്തെ ജനങ്ങളോട് സഹതാപമോ അനുകമ്പയോ ഇല്ല. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണുള്ളത്.
അവിടുത്തെ ജനതയുടെ സംസ്‌കാരവും ചരിത്രവുമെല്ലാം പാകിസ്താൻ ആസൂത്രിതമായി നശിപ്പിക്കുകയാണ്. ഇന്ത്യയുമായുള്ള അതിർത്തി പാത തുറക്കണമെന്ന് ആവശ്യപ്പെടുന്നവരെയെല്ലാം പാക് സൈന്യം ഭീകരരെ ഉപയോഗിച്ച് ഉപദ്രവിക്കുകയാണ്. കടുത്ത പണപ്പെരുപ്പമാണ് അവിടെയെല്ലാം. വിലകുറഞ്ഞ വസ്തുക്കൾ ലഭിക്കാൻ ഇന്ത്യയുമായുള്ള അതിർത്തി പാത തുറക്കണമെന്ന് ആവശ്യപ്പെട്ട പ്രാദേശിക വിദ്യാർത്ഥി സംഘടനകൾക്ക് നേരെ തീവ്രവാദികൾ അടുത്തിടെ ആക്രമണം നടത്തിയിരുന്നു. ഈ ഭീകരർക്ക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ സംഘടനകളെ നിരോധിക്കുമെന്ന് പാകിസ്താൻ അവകാശപ്പെടുന്നുണ്ടെങ്കിലും അങ്ങനെയൊന്ന് അവിടെ സംഭവിക്കുന്നില്ലെന്ന് യുകെപിഎൻപി വക്താവ് നസീർ അസീസ് പറഞ്ഞു. ‘ഞങ്ങളുടെ നാട്ടിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോ, അവരുടെ അവകാശങ്ങളോ ലഭിക്കുന്നില്ല, വിഷയത്തിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. പാകിസ്താൻ നിരോധിച്ചിട്ടുള്ള തീവ്രവാദ സംഘടനകളിലെ ആളുകൾ പോലും അവിടെ സ്വതന്ത്രമായി വിഹരിക്കുകയാണ്. പാകിസ്താന് ഇരട്ട മുഖമാണുള്ളതെന്നും” അദ്ദേഹം പറഞ്ഞു.
Discussion about this post