ഇസ്ലാമാബാദ്: പാകിസ്താനിലെ ഹവേലിയനിലെ ലാംഗ്ര ഗ്രാമത്തിൽ, വാഹനത്തിന് നേരെ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി നേതാവ് അതീഫ് മുൻസിഫ് ഖാനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ഹവേലിയൻ മേയറാണ് കൊല്ലപ്പെട്ട അതീഫ്. ഇയാളും സംഘവും സഞ്ചരിച്ച കാറിന് നേരെ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ് വാഹനത്തിന് ഇന്ധന ടാങ്ക് തകർന്നു. തുടർന്ന് ഉണ്ടായ തീപിടുത്തത്തിലാണ് കൂടുതൽ പേരും മരിച്ചതെന്ന് ആബട്ടാബാദ് പോലീസ് അറിയിച്ചു.
തീപിടുത്തത്തിൽ കാർ പൂർണമായും കത്തി നശിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതിനെതിരെ പിടിഐ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു.
ഹവേലിയനിൽ 2022ലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് അതീഫ് വിജയിച്ചത്. പിന്നീട് പിടിഐ പാർട്ടിയിൽ ചേരുകയും മേയർ സ്ഥാനം നേടുകയുമായിരുന്നു. അതീഫ് മുൻസിഫ് ഖാന്റെ പിതാവ് മുൻസിഫ് ഖാൻ ജദൂൺ, മുൻ നിയമസഭാഗമായിരുന്നു. അദ്ദേഹവും വധിക്കപ്പെടുകയായിരുന്നു.
Discussion about this post