ശ്രീനഗർ: റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ പാകിസ്താനും അഫ്ഗാനിസ്ഥാനും ഉത്തരേന്ത്യയും കശ്മീരും കുലുങ്ങി വിറച്ചപ്പോൾ, മനസാന്നിധ്യം കൈവിടാതെ പ്രസവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഡോക്ടർമാർക്ക് അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ. ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കഴിഞ്ഞ രാത്രിയായിരുന്നു ഭൂകമ്പത്തിനിടെ കുഞ്ഞ് പിറന്നത്.
സംഭവത്തിന്റെ വീഡിയോ അനന്ത്നാഗ് ചീഫ് മെഡിക്കൽ ഓഫീസർ ട്വിറ്ററിൽ പങ്കുവെച്ചു. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സംഭ്രമജനകമായ ദൃശ്യങ്ങളാണ് ഉള്ളത്. ഡോക്ടർമാരും മറ്റ് മെഡിക്കൽ സ്റ്റാഫും ചേർന്ന് ശസ്ത്രക്രിയ നടത്തുന്നതിനിടെ ഭയാനകമായ ഒച്ചയിൽ ഭൂമി വിറച്ചു. ഉടനെ വൈദ്യുതി നിലയ്ക്കുകയും ചെയ്തു. എന്തുചെയ്യണമെന്ന് അറിയാതെ ഏവരും അൽപ്പമൊന്ന് പകച്ചുവെങ്കിലും, താത്കാലിക പ്രകാശ സംവിധാനത്തിന്റെ അരണ്ട വെളിച്ചത്തിൽ, ശസ്ത്രക്രിയ തുടരാൻ മുഖ്യ ഡോക്ടർ നിർദേശം നൽകുകയായിരുന്നു.
Emergency LSCS was going-on at SDH Bijbehara Anantnag during which strong tremors of Earthquake were felt.
Kudos to staff of SDH Bijbehara who conducted the LSCS smoothly & Thank God,everything is Alright.@HealthMedicalE1 @iasbhupinder @DCAnantnag @basharatias_dr @DHSKashmir pic.twitter.com/Pdtt8IHRnh— CMO Anantnag Official (@cmo_anantnag) March 21, 2023
ഡോക്ടറുടെ നിർദേശത്തിൽ ആത്മവിശ്വാസം വീണ്ടെടുത്ത സംഘം ഒട്ടും വൈകാതെ ശസ്ത്രക്രിയ തുടർന്നു. അൽപ്പ നിമിഷത്തിനകം സ്ഥിതിഗതികൾ ശാന്തമാകുകയും, വൈദ്യുതി ബന്ധം പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് വലിയ അഭിനനദനങ്ങളാണ് ലഭിക്കുന്നത്. ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രശംസിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.
ഭൂകമ്പത്തിൽ അഫ്ഗാനിസ്ഥാനിലും പാകിസ്താനിലുമായി 11 പേർ മരിച്ചു എന്നാണ് റിപ്പോർട്ട്. മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post