ന്യൂഡൽഹി: 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 8.3 ബില്യൺ യുഎസ് ഡോളറിന്റെ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യ കയറ്റുമതി ചെയ്തതായി റിപ്പോർട്ടുകൾ. ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ (പിഎൽഐ) പ്രധാന ഗുണഭോക്താക്കളായി ഇന്ത്യയിലെ സ്മാർട്ട്ഫോൺ, ഓട്ടോമൊബൈൽ മേഖലകൾ ഉയർന്നതാണ് കയറ്റുമതി വർദ്ധിക്കാൻ കാരണമായത്. പിഎൽഐ പദ്ധതിയിലെ കയറ്റുമതി അധിഷ്‌ഠിത ഇൻസെന്റീവുകൾ ആണ് സ്മാർട്ട്ഫോൺ, ഓട്ടോമൊബൈൽ കമ്പനികൾ പ്രയോജനപ്പെടുത്തിയത്.
പിഎൽഐ ആനുകൂല്യങ്ങൾക്ക് അർഹതയുള്ള മേഖലകളിലേക്ക് കൂടുതൽ വ്യവസായങ്ങളെ ചേർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിൽ കളിപ്പാട്ട നിർമ്മാണവും ഉൾപ്പെടുന്നു. ഇതിനായി സർക്കാർ 3,500 കോടി രൂപ നീക്കിവയ്ക്കാൻ ആണ് പദ്ധതിയിടുന്നത്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നതിന് കമ്പനികൾക്ക് സാമ്പത്തിക ഉത്തേജനം നൽകുക എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
2021 ഫെബ്രുവരിയിലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് PLI പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. മേക്ക് ഇൻ ഇന്ത്യ ലക്ഷ്യം ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം, ഉൽപ്പാദനം, കയറ്റുമതി എന്നിവ വർധിപ്പിക്കാനാണ് സർക്കാർ പിഎൽഐ അവതരിപ്പിച്ചത്. പിഎൽഐ പ്രോഗ്രാമിനായി സർക്കാർ ഏകദേശം 2 ലക്ഷം കോടി രൂപ ഇതുവരെ ചെലവഴിച്ചു. നിലവിൽ 14 വ്യവസായങ്ങൾ ഇതിന്റെ ഭാഗമാണ്. ഇലക്ട്രോണിക്സ്, ടെക്നോളജി ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ടെലികോം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
Discussion about this post