ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം. ഇന്നലെ വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടിരുന്നു. 30 സെക്കന്റിലധികം സമയം ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.
ബുധനാഴ്ചയുണ്ടായ ഭൂചലനം മൂന്ന് സെക്കന്റോളം മാത്രമാണ് നീണ്ട് നിന്നതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി വ്യക്തമാക്കി. എൻസിഎസിന്റെ കണക്കുകൾ പ്രകാരം 2012 മുതൽ ഡൽഹിയിൽ 3.8 തീവ്രത രേഖപ്പെടുത്തിയ 42 ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. അതേസമയം പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച അനുഭവപ്പെട്ട ഭൂചലനത്തിന്റെ തുടർചലനമായിരുന്നില്ല അത്. വലിയ ഭൂകമ്പങ്ങൾ ഉണ്ടായ അതേ പ്രദേശത്ത് മാത്രമായിരിക്കും തുടർചലനങ്ങൾ ഉണ്ടാവുകയെന്നും എൻസിഎസിലെ ഉദ്യോഗസ്ഥനായ ജെ.എൽ ഗൗതം പറഞ്ഞു.
ഭൂകമ്പ അപകടസാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ നാലാമത്തെ കാറ്റഗറിയിലാണ് ഡൽഹി ഉൾപ്പെട്ടിരിക്കുന്നത്. കർശനമായ നിബന്ധനകൾ പാലിച്ച് മാത്രമേ ഇവിടെ കെട്ടിട നിർമ്മാണത്തിന് ഉൾപ്പെടെ അനുമതി ലഭിക്കുകയുള്ളു.
Discussion about this post