ന്യൂഡൽഹി: 2014 മുതൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചുവെന്ന് കണക്കുകൾ. കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ടത്. രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകാനുള്ള ശ്രമങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് ഇതിൽ വ്യക്തമാക്കുന്നു.
മോദി സർക്കാരിന്റെ ഭരണത്തിൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ മെഡിക്കൽ കോളജുകളുടെ എണ്ണം ഏകദേശം ഇരട്ടിയോളമായി. 2014ൽ ഇന്ത്യയിൽ 387 മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. 2023ൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണം 660 ആയി ഉയർന്നു. എയിംസുകളുടെ കാര്യത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2014ൽ രാജ്യത്ത് ആകെ ഏഴ് എയിംസ് ആണ് ഉണ്ടായിരുന്നത്. ഇപ്പോൾ അത് 22 ആയി ഉയർന്നു.
കഴിഞ്ഞ എട്ട് വർഷത്തിനിടെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണത്തിലും വർധനവ് ഉണ്ടായി. ഇന്ന് രാജ്യത്താകെ 65,335 പിജി മെഡിക്കൽ സീറ്റുകളാണ് ഉള്ളത്. 2014ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം വരുമിത്. 2014ൽ 31,185 പിജി മെഡിക്കൽ സീറ്റുകളാണ് ഉണ്ടായിരുന്നത്. എംബിബിഎസ് സീറ്റുകളുടെ എണ്ണം 2014ൽ 51,348 ആയിരുന്നു. ഇന്നത് 1,01,043 ആയി ഉയർന്നു.
Discussion about this post