ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പശ്ചിമ ബംഗാളിൽ. ഇന്ന് രാവിലെയോടെയാണ് മുർമു പ്രത്യേക വിമാനത്തിൽ ബംഗാളിൽ എത്തുക.രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായാണ് മുർമു ബംഗാൾ സന്ദർശിക്കുന്നത്.
കൊൽക്കത്തയിൽ വിമാനം ഇറങ്ങുന്ന മുർമു ആദ്യം നേതാജി ഭവനിലെത്തി നേതാജി സുഭാഷ് ചന്ദ്ര ബോസിന് ആദരവർപ്പിക്കും. ഇതോടെയാകും സന്ദർശനത്തിന് ഔദ്യോഗികമായി തുടക്കമാകുക. ഇവിടെ നിന്നും ജൊറാസൻകോയിലെ രവീന്ദ്രനാഥാ ടാഗോറിന്റെ വസതിയായ ജൊറാസൻകോ താക്കൂർ ബാരിയിൽ എത്തും. ഇതിന് ശേഷം നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തുന്ന മുർമു സിവിക് റിസപ്ഷനിൽ പങ്കെടുക്കും.
ചൊവ്വാഴ്ച രാവിലെ ബേലൂർ മത് സന്ദർശിക്കും. 80ാം വർഷത്തിലേക്ക് കടന്ന കൊൽക്കത്തയിലെ യുസിഒ ബാങ്കിന്റെ ആഘോഷപരിപാടികളിലും പങ്കുചേരും. ഇതിന് ശേഷം വിശ്വഭാരതി സർവ്വകലാശാലയുടെ കോൺവൊക്കേഷനിൽ പങ്കെടുക്കും. മറ്റ് പരിപാടികളിലും പങ്കെടുത്ത ശേഷം മുർമു വൈകീട്ടോടെ തിരികെ ഡൽഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതിയായി ചുമതലയേറ്റതിന് ശേഷം എല്ലാ സംസ്ഥാനങ്ങളിലുമെത്തി ക്ഷേമ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, വിവിധ പരിപാടികളിൽ പങ്കെടുക്കുകയുമാണ് മുർമു. അടുത്തിടെ കേരളത്തിലും തമിഴ്‌നാട്ടിലും എത്തി മുർമു വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു.
Discussion about this post