ന്യൂഡൽഹി : ഇന്ത്യ-ചൈന അന്താരാഷ്ട്ര അതിർത്തിയിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താനൊരുങ്ങി കേന്ദ്ര സർക്കാർ. 875 കിലോമീറ്റർ നീളത്തിൽ 37 റോഡുകൾ കൂടി നിർമിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യ-ചൈന ബോർഡർ റോഡ്‌സ് (ഐസിബിആർ III) പ്രോഗ്രാമിന് കീഴിൽ 13,000 കോടിയുടെ പദ്ധതിയാണ് ആലോചിക്കുന്നത്. എഴുപത് ശതമാനം റോഡുകളും അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്നാകും നിർമ്മിക്കുക.
ഐസിബിആറിന് കീഴിലുള്ള ആദ്യഘട്ടവും രണ്ടാം ഘട്ടവും ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്. 1,600 കോടി ചിലവിൽ 1,435 കീലോമീറ്റർ പാതയാണ് ഇവിടെ നിർമ്മിക്കുന്നത്.
അടുത്തിടെ നടന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം ഉയർന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഈ റോഡുകളുടെ സ്റ്റാർട്ടിംഗ് പോയിന്റ് ലഭ്യമായതിനാൽ 22 റോഡുകൾ വികസിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകാനും നിർദ്ദേശമുണ്ട്. ഈ പ്രൊജക്ടുകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ അടുത്ത സ്‌ട്രെച്ചുകൾ ആരംഭിക്കാൻ സാധിക്കൂ.
25 റോഡുകൾ ഈ ഡിസംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഉയരം, വാസയോഗ്യമല്ലാത്ത ഭൂപ്രദേശം, നിർമ്മാണ വസ്തുക്കളും ജോലിക്കാരെയും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീക്കുന്നതിലെ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടുന്നുണ്ട്.
അതേസമയം ചൈനയുമായുള്ള അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ സെക്രട്ടറിമാരുടെ സമിതി രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
Discussion about this post