ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളിൽ ഭൂരിഭാഗവും ട്രാഫിക് നിയമങ്ങൾ ഗൗരവത്തോടെ കാണുന്നില്ലെന്നും, ഇത്തരക്കാരുടെ ചിന്തയും മനോഭാവവും മാറിയില്ലെങ്കിൽ രാജ്യത്തുണ്ടാകുന്ന അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ലെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ പ്രതിവർഷം 5 ലക്ഷം റോഡപകടങ്ങളും 1.5 ലക്ഷത്തോളം മരണങ്ങളും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
”ഇന്ത്യയിലെ മിക്ക ആളുകളും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ വലിയ ഗൗരവം കാണിക്കാറില്ല. ഈ മനോഭാവവും ചിന്താഗതിയുമൊക്കെ മാറിയില്ലെങ്കിൽ റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളും കുറയില്ല. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായി ഗതാഗത മന്ത്രാലയത്തിന് കീഴിൽ ഉടൻ തന്നെ ഡിജിറ്റൽ പരീക്ഷകൾ ആരംഭിക്കും. ഡിജിറ്റൽ പരീക്ഷയ്ക്ക് ശേഷമായിരിക്കും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതെന്നും” ഗഡ്കരി വ്യക്തമാക്കി
ഇന്ത്യയിൽ 22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സ്പ്രസ് വേകളിലും ഹൈവേകളിലും പരമാവധി വേഗപരിധി വർദ്ധിപ്പിക്കുന്നതിനെ താൻ അനുകൂലിക്കുന്നുണ്ട്. എക്സ്പ്രസ് വേകളിൽ കാറുകളുടെ നിലവിലെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. ദേശീയപാതകളിൽ പരമാവധി വേഗപരിധി 100 കിലോമീറ്ററാണ്. നിർണായക ചർച്ചകളുടെ ഭാഗമായി ഇന്ന് ഗതാഗത മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു.
Discussion about this post