അമൃത്സർ: ഖാലിസ്ഥാൻവാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. അമൃത്പാൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പഞ്ചാബിലെ ഹോഷിയാർപൂർ ഗ്രാമത്തിൽ പോലീസ് തിരച്ചിൽ ശക്തമാക്കി. ഗ്രാമത്തിൽ ഓരോ വീടുകൾ തോറും കയറിയിറങ്ങിയാണ് പരിശോധന.
കഴിഞ്ഞ ദിവസം രാത്രിയിൽ ഫഗ്വാരയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാർ പോലീസ് പിന്തുടർന്നിരുന്നു. ഈ വാഹനം പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ വഴിയരികിൽ കണ്ടെത്തി. അമൃത്പാലും ഇയാളുടെ സഹായിയും ഈ വാഹനത്തിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. മർനയൻ ഗ്രാമത്തിലെ ഗുരുദ്വാര ഭായ് ചഞ്ചൽ സിംഗിന് സമീപം വാഹനം ഉപേക്ഷിച്ച് പ്രതികൾ രക്ഷപെടുകയായിരുന്നു.
ഇതോടെ ഗ്രാമത്തിലേയും പരിസരപ്രദേശങ്ങളിലേയും റോഡുകൾ നിറയെ ബാരിക്കേഡുകൾ ഉയർത്തി പോലീസ് പരിശോധന ശക്തമാക്കുകയായിരുന്നു. എല്ലാ വീടുകളിലും ഉദ്യോഗസ്ഥർ കയറി പരിശോധന നടത്തുന്നുണ്ട്. തുടർച്ചയായ 12ാം ദിവസമാണ് ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് തുടരുന്നത്. അമൃത്പാലിന്റേതെന്ന് കരുതുന്ന നിരവധി സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ടർബൻ ഇല്ലാതെ ഡൽഹിയിലെ റോഡിലൂടെ നടക്കുന്ന അമൃത്പാലിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ പഞ്ചാബ് പോലീസ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ല
Discussion about this post