പാട്‌ന: ബീഹാറിലെ ഭോജ്പൂർ ജില്ലയിലെ പോലീസ് സ്‌റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന ഹനുമാൻ വിഗ്രഹം 29 വർഷത്തിന് ശേഷം പുറത്തേക്ക്. നീണ്ട നാളത്തെ വിചാരണ നടപടികൾക്കൊടുവിൽ വിഗ്രഹം ക്ഷേത്രത്തിലേക്ക് വിട്ട് നൽകാൻ ബീഹാർ കോടതി ഉത്തരവിടുകയായിരുന്നു.
1994 മെയ് 29നാണ് ബർഹാരയിലെ ഗുണ്ടി ഗ്രാമത്തിലുള്ള ശ്രീരംഗനാഥ ക്ഷേത്രത്തിൽ നിന്നാണ് അഷ്ധാതുവിൽ നിർമ്മിക്കപ്പെട്ട ഹനുമാൻ വിഗ്രഹവും മറ്റൊരു സന്യാസിവര്യന്റേയും വിഗ്രഹങ്ങൾ മോഷണം പോകുന്നത്. ക്ഷേത്രത്തിലെ അന്നത്തെ പൂജാരിയായിരുന്നു ജാനേശ്വർ ദ്വിവേദി, വിഷയം ചൂണ്ടിക്കാട്ടി പോലീസിൽ പരാതിയും നൽകി. അന്വേഷണത്തിനൊടുവിൽ പ്രദേശത്തെ ഒരു കിണറ്റിൽ നിന്ന് രണ്ട് വിഗ്രഹങ്ങളും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
അന്നുമുതൽ പോലീസ് സ്റ്റേഷന്റെ സ്‌ട്രോംഗ് റൂമിലാണ് ഈ വിഗ്രഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ബീഹാർ സ്റ്റേറ്റ് റിലീജിയസ് ട്രസ്റ്റ് ബോർഡ് പാട്‌ന ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച് ഒരു ഹർജി ഫയൽ ചെയ്തിരുന്നു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ കണ്ടെടുത്ത എല്ലാ വിഗ്രഹങ്ങളും ട്രസ്റ്റിലേക്ക് തിരികെ നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.
വലിയ ഘോഷയാത്രയായിട്ടാണ് ഭക്തർ ഈ വിഗ്രഹങ്ങൾ പോലീസ് സ്‌റ്റേഷനിൽ നിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടു പോയത്. ശ്രീരംഗനാഥ ക്ഷേത്രത്തിൽ തന്നെ ഈ രണ്ട് വിഗ്രഹങ്ങളും പുന:സ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Discussion about this post