ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടുത്തത്തിന്റെ പേരിൽ വിവാദത്തിലായ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്കെതിരെ തട്ടിപ്പ് ആരോപണം ആവർത്തിച്ച് ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ. നെതർലൻഡ്സിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തന്റെ ജർമ്മൻ കമ്പനിയുടെ മാലിന്യസംസ്കരണ രീതികളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും പാട്രിക് പറഞ്ഞു.
രാജ്കുമാർ പിള്ളയുടെ ഉടമസ്ഥതയിലുള്ള സോണ്‍ട കമ്പനിയിൽ നിക്ഷേപിച്ചത് അഞ്ച് മില്ല്യണ്‍ യൂറോ ആയിരുന്നു. ഇത് തിരികെ നൽകാമെന്ന വാഗ്ദാനം രാജ് കുമാര്‍ പാലിച്ചില്ലെന്നും പാട്രിക് ബൗവർ ആവർത്തിക്കുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ജർമ്മൻ നിക്ഷേപകൻ പാട്രിക് ബൗവർ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയിരുന്നു. രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി താൻ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നും വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും പാട്രിക് ബൗവർ ആവശ്യപ്പെട്ടിരുന്നു.
പാട്രിക് ബൗവർ ആരോപിക്കുന്ന സോൺട കമ്പനി മേധാവി രാജ് കുമാർ പിള്ള, സിപിഎം നേതാവും മുൻ എൽഡിഎഫ് കൺവീനറുമായ വൈക്കം വിശ്വന്റെ മരുമകനാണ്. ബ്രഹ്മപുരം തീപിടുത്തത്തോടെ വിവാദത്തിലകപ്പെട്ടിരിക്കുന്ന കമ്പനിയാണ് സോൺട ഇൻഫ്രാടെക്.
Discussion about this post